പൊലീസിനെ വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍ വീണ്ടും ശബരിമലയില്‍

single-img
4 November 2018

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധത്തിന് രാഹുല്‍ ഈശ്വര്‍ വീണ്ടും മലകയറാന്‍ എത്തി. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് രാഹുല്‍ ഈശ്വര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തുലാമാസപൂജസമയത്ത് അഞ്ചുദിവസം യുവതികളെ തടഞ്ഞതുപോലെ മുപ്പതുമണിക്കൂര്‍ കൂടി പ്രതിരോധിക്കണമെന്ന് രാഹുല്‍ വീഡിയോയില്‍ ആഹ്വാനം ചെയ്തു. പതിമൂന്നിന് സുപ്രീംകോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നും വീഡിയോയില്‍ പറയുന്നു.

പമ്പ പൊലീസ് സ്റ്റേഷനുമുന്നിലുള്‍പ്പെടെയുള്ള ദൃശ്യങ്ങളും പൊലീസിന്റെ തയാറെടുപ്പുകളും വീഡിയോയിലുണ്ട്. പോലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണെന്നും പോലീസുകാരേപ്പോലെ നമ്മളും നല്ല തയ്യാറെടുപ്പിലാണെന്ന് രാഹുല്‍ അവകാശപ്പെടുന്നു. ശബരിമല സമരവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ പ്രതിയായ രാഹുല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

അതേസമയം ചിത്തിര ആട്ട പൂജയ്ക്ക് ശബരിമലനട തുറക്കാനിരിക്കെ നിലയ്ക്കല്‍, ഇലവുങ്കല്‍ , പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. മൂന്നു ദിവസത്തെ നിരോധനാജ്ഞ നിലവില്‍ വന്നു. യുവതീപ്രവേശം തടയാന്‍ എത്തുന്നവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കസ്റ്റഡിയിലെടുക്കാനും നിര്‍ദേശമുണ്ട്.

പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം 12 ഫേയ്‌സ് ഡിറ്റക്ഷന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീര്‍ഥാടകരെ കയറ്റുക. ദര്‍ശനം കഴിഞ്ഞ് സ്വാമി അയ്യപ്പന്‍ റോഡിലൂടെ മലയിറങ്ങാം.

സന്നിധാനത്ത് ആവശ്യമെങ്കില്‍ വനിതാപൊലീസിനെ നിയോഗിക്കും. 50 വയസുകഴിഞ്ഞ 30 വനിതാപൊലീസുകാര്‍ക്ക് തയാറാകാന്‍ നിര്‍ദേശം നല്‍കി. പ്രതിഷേധക്കാരായ സ്ത്രീകള്‍ സന്നിധാനത്തെത്തിയാല്‍ തടയാനാണിത്. അതേസമയം സ്ത്രീകളെ അണിനിരത്തി സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി ശ്രമമെന്ന് റിപ്പോര്‍ട്ട്.