ആര്‍ക്കുമില്ലാത്ത പരാതി എങ്ങനെ ഏഷ്യാനെറ്റിനു മാത്രമുണ്ടായി?; ആരാണ് ഈ ഗൂഡാലോചനക്കുപിന്നില്‍?; വിനു വി ജോണിനെതിരെ കെ. സുരേന്ദ്രന്‍

single-img
30 October 2018

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി താന്‍ മടക്കി അയച്ചു എന്ന എഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ വിനു വി ജോണിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. മറ്റു ചാനലുകാര്‍ക്കൊന്നുമില്ലാത്ത പരാതി എങ്ങനെ ഏഷ്യാനെറ്റിനു മാത്രം ഉണ്ടായെന്നും ഏത് അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ എനിക്കേറെ ബഹുമാനമുള്ള മാധ്യമപ്രവര്‍ത്തകനാണ്. ശക്തമായ വിയോജിപ്പുള്ള വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം നിലനിര്‍ത്തിക്കൊണ്ടുമാത്രമേ പരസ്പരം ഇടപഴകിയിട്ടുള്ളൂ ഇതുവരെ.

ഇന്നലെ ന്യൂസ് അവറില്‍ അദ്ദേഹം എനിക്കെതിരെ നടത്തിയ ഒരു പരാമര്‍ശത്തെക്കുറിച്ച് പറയാതെ പോകുന്നത് ഉചിതമല്ല എന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ്. തുലാമാസ പൂജകള്‍ക്കിടെ സന്നിധാനത്തുവെച്ച് ട്രാക്ടറില്‍ മടങ്ങിപ്പോവുകയായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ ഞാന്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി എന്നാണ് അദ്ദേഹം ആധികാരികമായ രീതിയില്‍ അവതരിപ്പിച്ചത്.

മാത്രമല്ല ആയുസ്സിന്റെ ബലം കൊണ്ടാണ് ആ റിപ്പോര്‍ട്ടര്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നത് കേട്ടു. നടപ്പന്തലില്‍ വെച്ച് മടങ്ങിപ്പോകുന്ന മാധ്യമപ്രവര്‍ത്തകരെ ഞാന്‍ കണ്ടു എന്നുള്ളത് സത്യമാണ്. വര്‍ഷങ്ങളായി അടുത്തു പരിചയമുള്ളയാളാണ് ഷിജു.

നിങ്ങളെല്ലാവരും ഇങ്ങനെ തിരിച്ചുപോകുന്നതെന്തുകൊണ്ടാണെന്ന് വളരെ സൗഹാര്‍ദ്ദപരമായി ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഞാന്‍ പിന്നെ നിങ്ങളെ വിളിച്ച് കാര്യം പറയാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഹസ്തദാനം നല്‍കിയാണ് ഞങ്ങള്‍ പിരിഞ്ഞതും. ഉടനെത്തന്നെ ഞാന്‍ വിനു വി ജോണിനെ വിളിച്ചു.

അദ്ദേഹം പറഞ്ഞത് നിങ്ങളുടെ ആളുകളുടെ ഭീഷണി കാരണമാണ് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചുപോകുന്നത് എന്നാണ്. പോലീസ് ഉദ്യോഗസ്ഥരും ഞങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയില്ല എന്നു പറഞ്ഞതായും പറഞ്ഞു. നടപ്പന്തലില്‍ മുഴുവന്‍ ക്യാമറ ഉണ്ട്.

ഈ പറഞ്ഞ തടഞ്ഞുവെക്കലോ ഭീഷണിപ്പെടുത്തലോ അവിടെ ഉണ്ടായിട്ടുണ്ടെങ്കില്‍ പോലീസ് ഇതിനോടകം തന്നെ അതു പരിശോധിച്ചിട്ടുണ്ടാവുമല്ലോ. ഏതുവിധേനെയും എന്നെ അകത്താക്കാന്‍ നടക്കുന്നവര്‍ക്ക് അത് നല്ലൊരു ആയുധവുമല്ലേ. പിറ്റേന്ന് ഷിജുവിനെ വിളിച്ചപ്പോള്‍ ഈ ഭീഷണിക്കഥയൊന്നും അദ്ദേഹവും പറഞ്ഞിട്ടില്ല.

ഗുരുതരമായ ഒരു ആരോപണമാണിത്. അതും ഉത്തരവാദപ്പെട്ട ഒരു ചാനലിലിരുന്ന് ഉത്തരവാദപ്പെട്ട ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ചിരിക്കുന്നത്. ദയവായി ഈ കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെടണം. മിനിമം പൊലീസില്‍ ഒരു പരാതിയെങ്കിലും കൊടുക്കണം. എന്നോടൊപ്പം വി. വി. രാജേഷ് ഉള്‍പ്പെടെ മുതിര്‍ന്ന പല നേതാക്കളുമുണ്ടായിരുന്നു.

ഷിജുവിനോടൊപ്പം വേറെയും മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു. സന്നിധാനം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടായിരുന്നു. ദൃക്‌സാക്ഷിയായ അദ്ദേഹത്തോട് ഞാന്‍ അപ്പോള്‍ത്തന്നെ ചോദിക്കുകയും ചെയ്തിരുന്നു

എന്തിനാണ് നിങ്ങള്‍ പൊലീസുകാര്‍ പാവപ്പെട്ട മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി അയക്കുന്നതെന്ന്. അഞ്ചു പകലും നാലു രാത്രിയും ഞാന്‍ സന്നിധാനത്തുണ്ടായിരുന്നു. നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരും അവിടെയുണ്ടായിരുന്നു. എല്ലാവരോടും തികഞ്ഞ സൗഹാര്‍ദ്ദത്തോടെയേ പെരുമാറിയിട്ടുള്ളൂ. ആര്‍ക്കുമില്ലാത്ത പരാതി എങ്ങനെ ഏഷ്യാനെറ്റിനുമാത്രമുണ്ടായി? ആരാണ് ഈ ഗൂഡാലോചനക്കുപിന്നില്‍? സത്യം പുറത്തുവരേണ്ടതല്ലേ ? ഏതന്വേഷണത്തേയും ഞാന്‍ സ്വാഗതം ചെയ്യുന്നു.

പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാര്‍. സുതാര്യമല്ലാത്ത ഒന്നും ഇതുവരെ ചെയ്തിട്ടില്ല. നേരെ വാ നേരെ പോ എന്നതാണ് എന്റെ രീതി. ആരോപണം ഉന്നയിച്ചവര്‍ അതിനെ സാധൂകരിക്കാന്‍ കഴിയുന്ന നിലയില്‍ അന്വേഷണം ആവശ്യപ്പെടണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. എന്റെ ശത്രുക്കളാരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടാണ് ഈ ആരോപണവുമായി വരുന്നതെങ്കില്‍ എനിക്ക് അക്കാര്യത്തില്‍ അവരോട് സഹതാപം മാത്രമേയുള്ളൂ.