കൊല്ലത്ത് സ്വന്തമായി നിര്‍മ്മിച്ച ‘പാരച്യൂട്ടില്‍ പറക്കാനിറങ്ങിയ യുവാവ് മരത്തില്‍ കുടുങ്ങി; ഒടുവില്‍ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് നാട്ടുകാര്‍

single-img
23 October 2018

ശൂരനാട് പോരുവഴി മലനട ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ കുമരംചിറ സ്വദേശിയായ യുവാവ് ഒപ്പം കൊണ്ടുവന്ന പാരച്യൂട്ട് തയാറാക്കി ക്ഷേത്രത്തിനരികിലെ കുന്നില്‍നിന്നു പറക്കാന്‍ തുടങ്ങി.

ആദ്യം ഇത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. കൂടുതല്‍ ദൂരത്തേക്കു പറക്കാന്‍ തുടങ്ങിയതോടെ ആളും കൂടി. എന്നാല്‍ ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട പാരചൂട്ട് മരത്തിലേക്കു പൊട്ടിവീണു. ഇതുമായി യുവാവ് ഒരു മണിക്കൂറോളം മരത്തില്‍ കുടുങ്ങിക്കിടന്നു.

ഒരു ഹെല്‍മറ്റ് മാത്രമായിരുന്നു ‘സുരക്ഷാകവചം’. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ താഴെയിറങ്ങിയ ഇയാള്‍ ബൈക്കില്‍ സ്ഥലംവിട്ടു. പാരച്യൂട്ട് ഇയാള്‍ തന്നെ ഉണ്ടാക്കിയതാണെന്നു നാട്ടുകാര്‍ പറയുന്നു. കന്നാസ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയിലാണു നിര്‍മാണം.

11 കെവി ലൈന്‍ കടന്നുപോകുന്നയിടത്തു നടത്തിയ പരീക്ഷണപ്പറക്കല്‍ വന്‍ദുരന്തത്തില്‍ കലാശിക്കുമായിരുന്നു. മുന്‍പും ഇയാള്‍ വന്നിട്ടുണ്ടെങ്കിലും നാട്ടുകാര്‍ എതിര്‍ത്ത് തിരിച്ചയച്ചിരുന്നതായി പഞ്ചായത്തംഗം ആര്‍.രാധ പറയുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്കും സുരക്ഷാനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ള പാരഷൂട്ടുകള്‍ക്കുമാണു പറക്കാന്‍ അനുവാദമുള്ളത്.

മനുഷ്യന്‍ പാരച്യൂട്ടില്‍ പറക്കാന്‍ തുടങ്ങിയിട്ട് 221 വര്‍ഷം

1797 ഒക്ടോബര്‍ 22 നാണ് ഫ്രഞ്ചുകാരനായ ആന്ദ്രേ ജാക്വസ് ഗാര്‍നെറിന് ആദ്യമായി പാരച്യൂട്ടില്‍ പറന്നിറങ്ങിയത്. ഇന്ന് കാണുന്ന സാങ്കേതിക വിദ്യകളോടെയുള്ള പാരച്യൂട്ടല്ല. വായുവിനെതിരെ തടസം സൃഷ്ടിച്ച് അന്തരീക്ഷത്തില്‍ കൂടെ സഞ്ചരിക്കുന്ന ഒരു വസ്തു നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആദ്യ പാരച്യൂട്ടിന്റെ ഉത്ഭവം.

ഫ്രെയിമില്ലാത്ത പാരച്യൂട്ടിന്റെ ഉപജ്ഞാതാവായ അദ്ദേഹം ബലൂണിസ്റ്റായിരുന്നു. പാരീസിലെ മൊന്‍കാവിലാണ് കുടയുടെ ആകൃതിയിലുള്ള സില്‍ക് പാരച്യൂട്ടില്‍ ഗാര്‍നെറിന്‍ പറന്നിറങ്ങിയത്. ഏഴ് മീറ്റര്‍ വ്യാസമുള്ളതായിരുന്നു പാരച്യൂട്ട്. ആദ്യ പാരച്യൂട്ട് പറക്കലിന്റെ ഓര്‍മ്മ പുതുക്കി പാരീസില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 22ന് വൈവിധ്യങ്ങളായ പാരച്യൂട്ടുകള്‍ പറത്താറുണ്ട്.

പാരച്യൂട്ടിനെ അന്നും ഇന്നും കഠിന കായിക വിനോദമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അപകട സാധ്യതയും കൂടുതലാണ്. 1912ല്‍ ഈഫല്‍ ടവറില്‍ നിന്നും പാരച്യൂട്ട് ചാട്ടം നടത്തി ദാരുണാന്ത്യം സംഭവിച്ച ഫ്രാന്‍സ് റേഷല്‍സിന്റെ ദൃശ്യങ്ങളും ശ്രദ്ധേയമാണ്. ലോകമെമ്പാടും അതിശയോക്തിപരമായ വേഗത്തിലാണ് പാരച്യൂട്ടിന്റെ സാങ്കേതിക വിദ്യ വളരുന്നത്. ആകാശച്ചാട്ടം നടത്താനും പറക്കാനും ഉയരാനും മായിക ലോകം സൃഷ്ടിക്കാനുമെല്ലാം ഇന്ന് തെരഞ്ഞെടുക്കുന്നതും ഈ അഭ്യാസം തന്നെയാണ്.