സിനിമയില്‍ അഭിനയിക്കുന്നത് വിലക്കിയത് മുകേഷ്; പൊട്ടിത്തെറിച്ച് ഷമ്മി തിലകന്‍

single-img
16 October 2018

സിനിമയില്‍ അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി ഷമ്മി തിലകന്‍. വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ തന്നെ അതു തിരിച്ചു കൊടുപ്പിച്ചതും അഭിനയിക്കാന്‍ സമ്മതിക്കാത്തതും മുകേഷാണ്. സിനിമയില്‍ തന്റെ ഭാവി മങ്ങുമെന്ന് അദ്ദേഹത്തിന്റെ ഭീഷണി ഭയന്നിട്ടാണു പിന്മാറിയത്.

വിരമിക്കല്‍ പ്രായമായെന്നു കരുതിയാവും അമ്മ തനിക്ക് 5000 രൂപ വീതം കൈനീട്ടം എന്ന പേരില്‍ പെന്‍ഷന്‍ തന്നത്. എന്നാല്‍, കഴിഞ്ഞ നിര്‍വാഹക സമിതിയില്‍ അതു തിരിച്ചു കൊടുത്തെന്നും ഷമ്മി പറഞ്ഞു. അതിനു ശേഷം ഒന്നു രണ്ടു ഷൂട്ടിങ് സെറ്റുകളില്‍ ചില പ്രൊഡക്ഷന്‍ മാനേജര്‍മാരില്‍ നിന്നു വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നെന്നും ഷമ്മി വ്യക്തമാക്കി.

”തിലകന്റെ മകനായതുകൊണ്ടാണ് എന്നോടും ഇത്തരം സമീപനം. അച്ഛനോട് ചെയ്ത തെറ്റ് കാരണം എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും ഒരു കാരണമാകാം. മോഹന്‍ലാലിന്റെ പ്രസിഡന്റ് പദത്തില്‍ വിശ്വാസമുണ്ട്. അച്ഛന്റെ വിഷയത്തില്‍ കഴിഞ്ഞയാഴ്ചയും ലാലേട്ടനുമായി സംസാരിച്ചിരുന്നു. പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. ഡബ്ല്യുസിസി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അറിയില്ല.

”മുപ്പതുവര്‍ഷത്തോളമായി സിനിമയില്‍ കലാകാരനായി തുടരുന്ന വ്യക്തിയാണ് ഞാന്‍. അമ്മയുടെ ഫൗണ്ടര്‍ മെമ്പറാണ് ഞാന്‍. അമ്മയ്ക്ക് അഞ്ച് കോടി നേടിക്കൊടുത്ത ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ചയാളാണ് താനെന്നും ഷമ്മി വ്യക്തമാക്കി.