ബീച്ചിലെത്തിച്ച് കണ്ണുകെട്ടി കളി: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യ തയ്യാറാക്കിയത് സിനിമയെ വെല്ലും തിരക്കഥ

single-img
16 October 2018

ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊല ചെയ്യാന്‍ പദ്ധതിയിട്ട ഭാര്യ അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ അനിതയോടൊപ്പം ഇവരുടെ കാമുകന്‍ ജഗനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് കതിരവനെ കൊലപ്പെടുത്തി കാമുകന്‍ ജഗനൊപ്പം കഴിയാന്‍ അനിത തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.

കോളജ് കാലം മുതലേ അനിതയും ജഗനും പ്രണയത്തിലാണ്. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അനിതക്ക് കതിരവനെ വിവാഹം കഴിക്കേണ്ടി വന്നു. എന്നാല്‍ വിവാഹശേഷവും അനിത ജഗനുമായി ബന്ധം തുടര്‍ന്നു. ജഗനൊപ്പം ജീവിക്കാനാണ് കതിരവനെ കൊലപ്പെടുത്താന്‍ അനിത തീരുമാനിച്ചത്.

നീലഗിരിയിലെ കോതാഗിരിയില്‍ വെച്ച് കതിരവനെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. പിന്നീട് മറ്റൊരു പദ്ധതി തയ്യാറാക്കിയ ശേഷമാണ് അനിത കതിരവനെയും കൂട്ടി ബിച്ചിലെത്തിയത്. ബീച്ചിലെത്തിയ അനിതയും കതിരവനും കണ്ണുകെട്ടി കളിച്ചു.

കളിക്കുന്നതിനിടെ കതിരവനെ ജഗനും സംഘവും ഇരുമ്പുകമ്പി ഉപയോഗിച്ച് ആക്രമിച്ചു. സംശയം തോന്നാതിരിക്കാന്‍ ഫോണും സ്വര്‍ണവും കവര്‍ന്ന് സംഘം കടന്നുകളഞ്ഞു. ഗുരുതരമായി പരുക്കേറ്റ കതിരവനെ അടയാറിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നുതവണയാണ് കതിരവന് സംഘത്തിന്റെ അടിയേറ്റത്. എന്നാല്‍ അനിതയ്ക്ക് പരുക്കൊന്നും ഉണ്ടായിരുന്നില്ല. ഇത്
പൊലീസില്‍ സംശയമുണര്‍ത്തി. പിന്നാലെ അനിതയുടെ ഫോണ്‍ പരിശോധിച്ചു. ജഗനെ നിരന്തരം വിളിച്ചിരുന്നതായി വിവരം ലഭിച്ചു.

ഒപ്പം ഇരുരവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചു. ചോദ്യം ചെയ്യലില്‍ അനിത കുറ്റം സമ്മതിച്ചു. മധുരയില്‍ നിന്നാണ് ജഗനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം കഴിഞ്ഞിരുന്ന ഭാര്യ കൊല്ലാന്‍ പദ്ധതിയിട്ടെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് ആശുപത്രിയില്‍ കഴിയുന്ന കതിരവന്‍.