ഹെലികോപ്ടര്‍ വന്നില്ല, ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ആംബുലന്‍സ് ചീറിപാഞ്ഞത് നാലര മണിക്കൂര്‍ കൊണ്ട്; ഫിനുവിനു പുതുഹൃദയം
അപകടത്തില്‍ മരിച്ച യുവാവിന്റെ ഹൃദയം മാറ്റിവയ്ക്കുന്നതിന്, ബെംഗളൂരുവില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കോഴിക്കോട്ടെത്തിച്ചത് വെറും നാലര മണിക്കൂര്‍ കൊണ്ട്. കാസര്‍കോട്ടുകാരന്‍ ഹനീഫയുടെ ഡ്രൈവിങ് വൈദഗ്ധ്യം കൊണ്ട് പതിനാറുകാരി ഫിനു ഷെറിനാണ് പുതുഹൃദയം ലഭിച്ചത്.
ബുധനാഴ്ച രാത്രി മാത്തറയില്‍ ബൈക്കില്‍ കാറിടിച്ച് അപകടത്തില്‍ പെട്ട നെല്ലിക്കോട് സ്വദേശി വിഷ്ണുവിനെ(23) മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്ന് പിതാവ് സുനില്‍ മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് 11 മാസത്തോളം കോഴിക്കോട് മെട്രോ കാര്‍ഡിയാക് സെന്ററില്‍ ചികില്‍സയിലായിരുന്ന ഫിനു ഷെറിനെ സംസ്ഥാനത്ത് അവയവദാനത്തിനുള്ള സങ്കീര്‍ണതയെ തുടര്‍ന്ന് ബെംഗളൂരു നാരായണ ഹൃദയാലയയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
4 മാസത്തോളം കാത്തിരുന്നെങ്കിലും അനുയോജ്യമായ ഹൃദയം ലഭിച്ചിരുന്നില്ല. വിഷ്ണുവിന്റെ ഹൃദയം ദാനം ചെയ്യുന്നതിന് ബന്ധുക്കള്‍ തീരുമാനിച്ചതോടെ മെഡിക്കല്‍ കോളജ് അധികൃതര്‍ ഫിനു ഷെറിന്‍ ചികില്‍സാ സഹായ കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഫിനുവിനെ വേഗത്തില്‍ കോഴിക്കോട്ട് എത്തിക്കുന്നതിന് ഹെലികോപ്റ്റര്‍ അടക്കമുള്ളവയ്ക്കു ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
തുടര്‍ന്ന് ബെംഗളൂരു കെഎംസിസിയുടെ ആംബുലന്‍സില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. പുലര്‍ച്ചെ 1.55ന് ബെംഗളൂരുവില്‍ നിന്നു പുറപ്പെട്ട ആംബുലന്‍സ് 6.25ന് കോഴിക്കോട് മെട്രോ കാര്‍ഡിയാക് സെന്ററിലെത്തിച്ചത് ഡ്രൈവര്‍ ഹനീഫയുടെ ധൈര്യമായിരുന്നു.
ഗുണ്ടല്‍പേട്ട് ചെക്‌പോസ്റ്റിലുണ്ടായ ഗതാഗതക്കുരുക്കു മൂലം അരമണിക്കൂര്‍ വൈകി. ആംബുലന്‍സ് സംസ്ഥാന അതിര്‍ത്തി കടന്നതോടെ കേരള പൊലീസിന്റെ നേതൃത്വത്തില്‍ റോഡില്‍ തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനു വഴിയൊരുക്കി. തുടര്‍ന്ന് മെട്രോ കാര്‍ഡിയാക് സെന്ററിലെ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മെഡി. കോളജിലെത്തി വിഷ്ണുവിന്റെ ഹൃദയവുമായി ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയില്‍ തിരിച്ചെത്തി. ഉച്ചയ്ക്കു ശേഷം 3ന് ആരംഭിച്ച ഹൃദയമാറ്റ ശസ്ത്രക്രിയ രാത്രി ഏഴോടെയാണ് അവസാനിച്ചത്.