‘ആ അച്ഛനും മകളും സ്വസ്ഥമായി ഉറങ്ങട്ടെ’; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ വ്യക്തി ജീവിതത്തെ തരംതാഴ്ത്തുന്ന വാര്‍ത്തകളോട് രോഷത്തോടെ പ്രതികരിച്ച് ഇഷാന്‍

single-img
11 October 2018

അകാലത്തില്‍ പൊലിഞ്ഞുപോയ വയലനിസ്റ്റ് ബാലഭാസ്‌കറിനെക്കുറിച്ച് വരുന്ന ചില വാര്‍ത്തകളോട് പ്രതികരണവുമായി സുഹൃത്ത് ഇഷാന്‍ ദേവ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഇഷാന്റെ പ്രതികരണം. ബാലഭാസ്‌കറിന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകളോടാണ് ഇഷാന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്.

കേരളം കണ്ട ഏറ്റവും മഹാനായ കലാകാരന്മാരില്‍ ഒരാളാണ് ബാലഭാസ്‌കര്‍ എന്നും അദ്ദേഹത്തെ ഇങ്ങനെ കരിവാരി തേക്കുന്നത് വളരെ വേദനാജനകമാണെന്നും ഇഷാന്‍ പറയുന്നു. ആ അച്ഛനും മകളും സ്വസ്ഥമായി ഉറങ്ങിക്കോട്ടെയെന്ന് അപേക്ഷിച്ചാണ് ഇഷാന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇഷാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആരെയും ബുദ്ധിമുട്ടിക്കാതെ, ആരെയും പാര വെക്കാത്ത, ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്‌നം, കഷ്ട്ടപാട്, കഠിനാധ്വാനം എന്നിവ കൊണ്ടുമാത്രം മേലെ വന്ന് എല്ലാവര്‍ക്കും മാതൃക ആയും, മാര്‍ഗദര്‍ശി ആയും മാറിയ കലാകാരനാണ് ബാലഭാസ്‌കര്‍.

വെറും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകള്‍, വീഡിയോ എന്നിവ വന്നുതുടങ്ങി. കേരളം കണ്ട ഏറ്റവും മഹാനായ കലാകാരന്മാരില്‍ ഒരാളാണ് ബാലഭാസ്‌കര്‍ എന്ന് നിസംശയം പറയുന്ന നമ്മള്‍ അദ്ദേഹത്തെ ഇങ്ങനെ കരിവാരി തേക്കുന്നത് വളരെ വേദനാ ജനകമാണ്.

അടുത്തറിയാവുന്ന എല്ലാവര്‍ക്കും പ്രിയപ്പെട്ട ആള്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും, കേവലം നിങ്ങളുടെ മഞ്ഞപത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത്, കൂടെ നിന്നു ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത്. സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും …പ്‌ളീസ്.