നടന്‍ മുകേഷിനെതിരെ ‘മീ ടൂ’ ആരോപണം: പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം വെളിപ്പെടുത്തി കോടീശ്വരന്‍ പരിപാടിയുടെ അണിയറപ്രവര്‍ത്തക

single-img
9 October 2018

കൊച്ചി: ഹോളീവുഡിന്റെ ചുവടുപിടിച്ച് ഇന്ത്യയിലേക്കും പടര്‍ന്ന മീ ടൂ ക്യാംപെയ്ന്‍ കൊടുങ്കാറ്റ് മലയാള സിനിമയിലേക്കും ആഞ്ഞടിക്കുന്നു. നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോടീശ്വരന്‍ എന്ന പരിപാടിയുടെ അണിയറപ്രവര്‍ത്തകയായിരുന്നുടെസ്. തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് മുകേഷ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും തന്റെ റൂം മാറ്റിയിരുന്നതായും ടെസ് ആരോപിക്കുന്നു. തന്റെ ബോസ് ആണ് തന്നെ ഇതില്‍ നിന്നും രക്ഷിച്ചതെന്നും ടെസ് പറയുന്നു.

ആ പരിപാടിയിലെ ഏക വനിത അംഗം ഞാനായിരുന്നു. ഒരു രാത്രി ഫോണ്‍ കോളുകള്‍ നിലയ്ക്കാതെ വന്നപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ റൂമില്‍ താമസിക്കേണ്ടി വന്നു. തന്റെ റൂം മാറ്റിയതെന്തിനെന്ന് ഹോട്ടല്‍ അധികൃതരോട് ചോദിച്ചപ്പോള്‍ മുകേഷ് പറഞ്ഞിട്ടാണ് മാറ്റിയതെന്നായിരുന്നു മറുപടി.

ഇത് നടന്‍ മുകേഷ് തന്നെയാണോ എന്നൊരാള്‍ ട്വീറ്റിന് താഴെയായി ചോദിച്ചപ്പോള്‍ മുകേഷിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് അതെ എന്ന് ടെസ് മറുപടി നല്‍കിയത്. മീ ടു ഇന്ത്യ, ടൈസ് അപ്, മീ ടു എന്നീ ഹാഷ് ടാഗുകള്‍ ചേര്‍ത്ത്, ഇതാണ് തനിക്ക് പറയാനുള്ളതെന്ന് എഴുതിയായിരുന്നു ടെസിന്റെ വെളിപ്പെടുത്തല്‍.

ബോളിവുഡില്‍ മീ ടു കാംപെയ്ന്‍ ശക്തമായി തുടങ്ങിയതിന്റെ തുടര്‍ച്ചയായാണ് മുകേഷിനെതിരെയും ആരോപണം ഉണ്ടായിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് നാനാ പടേക്കര്‍ ഉപദ്രവിച്ചെന്ന വെളിപ്പെടുത്തലുമായി തനുശ്രീ ദത്തയും ക്വീന്‍ സംവിധായകന്‍ അപമര്യാദയായി െപരുമാറിയെന്ന് വെളിപ്പെടുത്തി കങ്കണയും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.