സംഘപരിവാര്‍ ചാനലിലെ വ്യാജവാര്‍ത്തയെ പൊളിച്ചടുക്കി കടകംപള്ളി സുരേന്ദ്രന്‍; ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി

single-img
8 October 2018

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് വര്‍ഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ചാനല്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഹിന്ദുക്കളെ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത് നിയമിക്കാന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലിജിയസ് ആക്ട് ഭേദഗതി ചെയ്തുവെന്നാണ് ഈ ചാനല്‍ പ്രചരിപ്പിച്ചത്. തികച്ചും കള്ളമാണിതെന്നും ഇത്തരമൊരു നിയമഭേദഗതി നടന്നിട്ടില്ലെന്നും കടകംപള്ളി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നുണപ്രചാരണങ്ങളുടെ പരമ്പര അഴിച്ചുവിട്ടിരിക്കുകയാണ് സംഘപരിവാരം. അവരുടെ നിയന്ത്രണത്തിലുള്ള ഒരു ചാനല്‍ അവരുടെ വാര്‍ത്തയില്‍ തട്ടിവിട്ടത് അഹിന്ദുക്കളെ ദേവസ്വം ബോര്‍ഡിന്റെ ഉന്നത പദവികളില്‍ നിയമിക്കാന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലിജിയസ് ആക്ട് ഭേദഗതി ചെയ്തുവെന്നായിരുന്നു.

തികച്ചും കള്ളവാര്‍ത്തയാണ് ഇത്. ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡില്‍ നിന്ന് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള പുതിയ വകുപ്പ് മറ്റ് പല ഭേദഗതികള്‍ക്കൊപ്പം ഉണ്ട്. ആ പുതിയ വകുപ്പില്‍ പറയുന്നതിനിങ്ങനെ: കമ്മീഷണറുടെ നിയമനം സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി, സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്തതും, ഹിന്ദുവുമായതുമായ ഒരു ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിക്കാവുന്നതാണ് എന്നാണ്.

നാട്ടിലാകെ വര്‍ഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ വ്യാജവാര്‍ത്തകളിലൂടെ ശ്രമിക്കുന്നത് ഗൗരവത്തോടെ കേരള ജനത കാണണം. യഥാര്‍ത്ഥ ദേവസ്വം ഭേദഗതി ബില്ലിലെ മേല്‍പറഞ്ഞ ഭാഗം ഇതിനൊപ്പം ചേര്‍ക്കുന്നു. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.