അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ തിരിച്ചടി നേരിടുമെന്ന് അഭിപ്രായ സര്‍വെ

single-img
5 October 2018

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെതിരെ വിശാലസഖ്യമുണ്ടായാല്‍ പ്രതിപക്ഷ മുന്നണിയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് അഭിപ്രായ സര്‍വെ. എബിപി ന്യൂസ് സീ വോട്ടര്‍ നടത്തിയ ദേശ് കാ മൂഡ് എന്ന സര്‍വെയിലാണ് ബിജെപിക്ക് തിരിച്ചടിയേല്‍ക്കുമെന്ന് പ്രവചിക്കുന്നത്.

യുപിയിലായിരിക്കും തെരഞ്ഞെടുപ്പ് സഖ്യമുണ്ടായാല്‍ ബിജെപിയ്ക്ക് തിരിച്ചടി ഏല്‍ക്കുക. ബിഹാര്‍, രാജസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ ഭൂരിപക്ഷം സീറ്റുകളും എന്‍ഡിഎയ്ക്ക് ലഭിക്കുമെങ്കിലും 2014 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റുകള്‍ കുറയും.

കേരളം അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ഉണ്ടാക്കാനാവില്ല. അതേസമയം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആകെയുളള ഏഴ് സീറ്റുകളും ബിജെപി വിജയിക്കുമെന്നും സര്‍വെയില്‍ പ്രവചിക്കുന്നു. സര്‍വെ പ്രകാരം ഹരിയാനയില്‍ എന്‍ഡിഎയും യുപിഎയും ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കും.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ യുപിഎ ഭൂരിപക്ഷം നേടും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്‍ഡിഎ തൂത്തുവാരും. ഒഡിഷയില്‍ ഭരണകക്ഷിയായ ബിജു ജനതാദളിനെ പിന്തളളി ബിജെപി അധികാരത്തിലെത്തുമെന്നും പ്രവചനമുണ്ട്. ബിജെപിയും ശിവസേനയും തല്ലിപ്പിരിഞ്ഞാല്‍ മഹാരാഷ്ട്രയില്‍ യുപിഎയ്ക്ക് ഗുണം ചെയ്യും.

എന്‍സിപിയും കോണ്‍ഗ്രസും ഒന്നിച്ച് നില്‍ക്കുകയാണെങ്കില്‍ നേട്ടം കൊയ്യാനാവുമെന്നാണ് പ്രവചനം. എന്നാല്‍ ശിവസേന ബിജെപിക്ക് ഒപ്പം നിന്നാല്‍ 36ഓളം സീറ്റുകള്‍ക്ക് വിജയിക്കുമെന്നും സര്‍വെയില്‍ വ്യക്തമാക്കുന്നു. രാജസ്ഥാനില്‍ വസുന്ധര രാജെയ്ക്ക് എതിരായി ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടെങ്കിലും എന്‍ഡിഎ 25 സീറ്റില്‍ 18 എണ്ണം വിജയിക്കുമെന്നും പ്രവചനമുണ്ട്.

ചത്തീസ്ഗഢില്‍ 11ല്‍ 9 സീറ്റും എന്‍ഡിഎ വിജയിക്കും. മധ്യപ്രദേശില്‍ 23 സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കുമെന്നും സര്‍വെയില്‍ പറയുന്നു. ബിഹാറിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമാണ് സര്‍വെ പ്രവചിക്കുന്നത്. 31 സീറ്റുകള്‍ എന്‍ ഡി എയ്ക്കും ഒമ്പത് സീറ്റുകള്‍ യുപിഎയ്ക്കും ലഭിക്കുമെന്നാണ് സര്‍വെ കണക്കാക്കുന്നത്.

എന്നാല്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളലുണ്ടാകുകയും എല്‍ജെപിയും ആര്‍എസ്എല്‍പിയും പ്രതിപക്ഷ സഖ്യത്തോടൊപ്പം ചേരുകയും ചെയ്താല്‍ എന്‍ഡിഎയുടെ സീറ്റ് 22 ആയി കുറയും. അത്തരമൊരു സാഹചര്യത്തില്‍ യുപിഎയ്ക്ക് 18 സീറ്റ് ലഭിക്കാനാണ് സാധ്യതയെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.