ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന 17 മത്സരാര്‍ഥികളുടെയും പ്രതിഫല തുക പുറത്ത്: ഏറ്റവും തുച്ഛമായ പ്രതിഫലം ലഭിക്കുന്നത് ശ്രീശാന്തിന്

single-img
5 October 2018

വലിയ പ്രേക്ഷക പിന്തുണയുള്ള ടിവി റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഡച്ച് ടി.വി സീരിസ് ആയ ബിഗ് ബ്രദറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിഗ് ബോസ് ഇന്ത്യന്‍ പ്രേക്ഷകരിലേക്കും എത്തിത്തുടങ്ങിയത്. പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത്.

മലയാളത്തില്‍ നടന്‍ മോഹല്‍ലാല്‍ അവതരിപ്പിച്ച ബിഗ്‌ബോസ് ഷോയ്ക്കും വലിയ ജനപ്രീതിയാണു ലഭിച്ചത്. ബോളിവുഡിന്റെ മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം പതിപ്പില്‍ ശ്രീശാന്തുമുണ്ടായിരുന്നതിനാല്‍ ഈ പരിപാടിക്കും മലയാളി പ്രേക്ഷകര്‍ ധാരാളം ഉണ്ടായിരുന്നു.

കൂട്ടത്തിലെ ഏക മലയാളി എന്ന നിലയില്‍ കേരളത്തിലുള്ളവരും ഏറെ പ്രതീക്ഷയോടെയാണ് ശ്രീശാന്തിന്റെ ബിഗ്‌ബോസ് എന്‍ട്രിയെ നോക്കി കണ്ടിരുന്നത്. എന്നാല്‍ ബിഗ് ബോസില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് ശ്രീശാന്ത് ഭീഷണി മുഴക്കിയത് വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ പരിപാടിക്ക് വേണ്ടി ശ്രീശാന്തിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ തുക ദേശീയമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നു. 17 മത്സരാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിനാണ്. ആഴ്ചയില്‍ അഞ്ച് ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ പ്രതിഫലം.

ഗായകന്‍ അനൂപ് ജലോതയ്ക്ക് ആഴ്ചയില്‍ 45 ലക്ഷമാണ് പ്രതിഫലമായി നല്‍കുന്നത്. പെണ്‍സുഹൃത്തിനോടൊപ്പമാണ് അദ്ദേഹം പരിപാടിയിലേക്കെത്തിയത്. 65കാരനായ അനൂപിന്റെ കാമുകിയുടെ പ്രായം 29ഉം. ടെലിവിഷന്‍ താരം കരണ്‍വീര്‍ ബൊഹ്‌റയ്ക്കും നടി നേഹ പെന്‍ഡ്‌സെയ്ക്കും 20 ലക്ഷമാണ് ലഭിക്കുന്നത്. 15 ലക്ഷവുമായി ദിപിക കക്കര്‍ തൊട്ടുപുറകിലുണ്ട്. 12 ആഴ്ചയാണ് ഷോ നടക്കുക.

പരിപാടിയിലെത്തി രണ്ട് ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ താന്‍ പുറത്തേക്ക് പോവുകയാണെന്ന് ശ്രീശാന്ത് അറിയിച്ചിരുന്നു. സഹമത്സരാര്‍ത്ഥികളുടെ പെരുമാറ്റവും ടാസ്‌ക്കുകളിലെ വിയോജിപ്പുമായിരുന്നു തന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീ പറയുന്നു.

ഗ്രൗണ്ടിലെപ്പോലെ തന്നെ ചൂടന്‍ സ്വഭാവക്കാരനായാണ് ശ്രീ പലപ്പോഴും മറ്റുള്ളവരോട് ഇടപഴകുന്നതെന്ന പരാതി വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. വികാരപരമായ ഇടപെടലുകളല്ല പരിപാടിയില്‍ നടത്തേണ്ടതെന്നും ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോവരുതെന്നും താരത്തോട് മറ്റുള്ളവര്‍ പറഞ്ഞിരുന്നു. കായികതാരമെന്ന നിലയില്‍ മത്സരബുദ്ധിയുണ്ടാവണമെന്നും വിട്ടുകൊടുക്കരുതെന്നുമായിരുന്നു താരത്തിനോട് പറഞ്ഞത്. എന്നാല്‍ പുറത്തേക്ക് പോവണമെന്ന നിലപാടില്‍ തന്നെ തുടരുകയാണ് ശ്രീശാന്ത്.