ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്?.

single-img
4 October 2018

പുതിയ ചിത്രമായ സര്‍ക്കാരിലെ പാട്ടുകള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വിജയ് നടത്തിയ പ്രസംഗത്തോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തമിഴകത്തു ചൂടുപിടിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സിനിമയില്‍ മുഖ്യമന്ത്രിയായിട്ടാണോ അഭിനയിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി.

യഥാര്‍ഥ ജീവിതത്തില്‍ മുഖ്യമന്ത്രിയായാല്‍ എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിനു നല്‍കിയ മറുപടിയാണു വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കിയത് അങ്ങനെയെങ്കില്‍ ഞാന്‍ മുഖ്യമന്ത്രിയായി അഭിനയിക്കില്ല. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കും.

ഇത് രാഷ്ട്രീയ പ്രവേശനത്തിനു ശേഷവും സിനിമയില്‍ സജീവമായി തുടരുന്ന രജനീകാന്തിനും കമല്‍ ഹാസനും എതിരായ ഒളിയമ്പാണെന്ന വ്യാഖ്യാനം വന്നുകഴിഞ്ഞു. കഴിഞ്ഞ ദീപാവലി സീസണില്‍ പുറത്തിറങ്ങിയ മെര്‍സല്‍ സിനിമയ്ക്കു പിന്നാലെ സമാനമായ ചര്‍ച്ചകള്‍ നടന്നിരുന്നു. സിനിമയിലെ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ വന്‍ വിവാദത്തിനു കാരണമാകുകയും ചെയ്തു.

യുവ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിജയ്, ജെല്ലിക്കെട്ട്, നീറ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ സജീവമായിരുന്നു. വിജയ്ക്കു രാഷ്ട്രീയത്തിലിറങ്ങാന്‍ പദ്ധതിയുണ്ടെന്നു പിതാവ് എസ്.എ.ചന്ദ്രശേഖര്‍ നേരത്തെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ആരാധകര്‍ വിജയ്‌യുടെ പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്.