കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു

single-img
4 October 2018

കോഴിക്കോട്: പ്രമുഖ നക്‌സലൈറ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി.എന്‍.ജോയി (നജ്മല്‍ ബാബു)വിന്റെ മൃതദേഹം അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാതെ സംസ്‌കരിച്ച നടപടിയില്‍ പ്രതിഷേധിച്ച് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കമല്‍ സി ചവറ ഇസ്‌ലാംമതം സ്വീകരിച്ചു.

ഫേസ്ബുക്കിലൂടെ കമല്‍ സി ചവറ തന്നെയാണ് താന്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നതായി അറിയിച്ചത്. അദ്ദേഹം തന്റെ പേര് മാറ്റുകയും ചെയ്തു. കമല്‍ സി നജ്മല്‍ എന്ന പേരിലാണ് താന്‍ ഇനി അറിയപ്പെടുകയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും ജീവിക്കാനല്ല മുസ്‌ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്‌ലിം ആവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.

‘ ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്
ജീവിക്കാനല്ല മുസ്‌ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്
സമരമാണ്
ഇന്ന് ഇവിടെ ഇന്ത്യയില്‍
മുസ്‌ലിം ആവുകായെന്നത് വിപ്ലവപ്രവര്‍ത്തനമാണ്
സമരമാണ്
ഇസ്‌ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാന്‍ ആഗ്രഹിച്ചോ അല്ല
ഇസ്‌ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല
നജ്മല്‍ ബാബുവിന്റെ അനുഭവത്തില്‍ പ്രതിഷേധിച്ച്
ഞാന്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നു
മുസ്‌ലിമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് എന്റെ കഴുത്ത് തയ്യാര്‍.’, ഫേസ്ബുക്ക് കുറിപ്പില്‍ കമല്‍ പറഞ്ഞു.

ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന നജ്മല്‍ ബാബുവിന്റെ ആഗ്രഹം ലംഘിച്ച് ബന്ധുക്കളുടെ സമ്മര്‍ദ്ദത്തില്‍ മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്നു. നേരത്തെ ടി.എന്‍ ജോയി ആയിരുന്ന നജ്മല്‍ ബാബു അഞ്ചു വര്‍ഷം മുമ്പാണ് ഇസ്‌ലാം മതം സ്വീകരിച്ചത്.

തന്റെ അന്ത്യാഭിലാഷം ചേരമാന്‍ പള്ളിയിലെ ഖബറിടമാണെന്ന് അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതി പള്ളിക്കമ്മിറ്റിക്ക് കൈമാറിയിരുന്നു. നേരത്തെ സൈമന്‍ മാസ്റ്ററുടെ മൃതദേഹത്തോട് കാണിച്ച അനീതി തന്നോടും കാണിക്കുമോയെന്നും അദ്ദേഹം ജീവിതകാലത്ത് ആശങ്കപ്പെട്ടിരുന്നു.

നജ്മല്‍ ബാബു നിരീശ്വരവാദിയായിരുന്നുവെന്നാണ് ബന്ധുക്കള്‍ വാദിച്ചത്. ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം താല്‍ക്കാലികമായി സംസ്‌കാരം തടഞ്ഞുവെക്കുകയായിരുന്നു.’പള്ളിയില്‍ അടക്കാന്‍ സമ്മതിക്കില്ല, നജ്മല്‍ ബാബു അങ്ങനെ പലതും പറയും’എന്നാണ് സഹോദരനടക്കം ബന്ധുക്കള്‍ പറഞ്ഞത്.

ആര്‍ ഡി ഒയും കലക്ടറും ഇടപെട്ട് താല്‍ക്കാലികമായി ശവസംസ്‌കാരം തടഞ്ഞു. ചേരമന്‍ പള്ളിക്കമ്മിറ്റിയുടെ അനുമതി പത്രവും അധികൃതര്‍ക്കു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അധികൃതര്‍ ബന്ധുക്കള്‍ക്കൊപ്പം നിന്നതോടെ നജ്മല്‍ ബാബുവിന്റെ ആഗ്രഹം നിഷേധിക്കപ്പെടുകയായിരുന്നു.