രൂപ വീണ്ടും തകര്‍ന്നടിഞ്ഞു: രൂപയുടെ മൂല്യം 73.33 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍: രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിക്കുന്നു

single-img
3 October 2018

രൂപ വീണ്ടും തകര്‍ന്നടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 73 രൂപയിലെത്തി. ചരിത്രത്തിലെ വലിയ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ 73.33 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുതിച്ചതാണു രൂപയെ ബാധിച്ചത്.

ഇന്ത്യയുടെ വ്യാപാര കമ്മിയും വിദേശ ഇടപാടുകളുടെ മൊത്തം കണക്കിലെ കമ്മിയും (കറന്റ് അക്കൗണ്ട് കമ്മി സിഎഡി) വര്‍ധിക്കുമെന്നാണു ഭയം. കഴിഞ്ഞ ദിവസം 72.93 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗാന്ധിയ ജയന്തി അവധി കഴിഞ്ഞ് ബുധനാഴ്ച വ്യാപാരം വീണ്ടും ആരംഭിച്ചതോടെ രൂപ വീണ്ടും മൂക്കുകുത്തി.

അതേസമയം ഇറാനില്‍ നിന്നുള്ള എണ്ണ ലഭ്യത ഗണ്യമായി ഇടിഞ്ഞതോടെ രാജ്യാന്തര വിപണിയില്‍ എണ്ണ വില ബാരലിന് 85 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വില 85.45 ഡോളര്‍ വരെയാണ് ഉയര്‍ന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഉല്‍പാദനം രണ്ടര വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.

എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ ഉല്‍പാദനത്തില്‍ പ്രതിദിനം 90,000 ബാരലിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍, ഇറാന്‍ എണ്ണയിലെ കുറവ് ഇതിനു നികത്താനായിട്ടില്ല. ഇറാനെതിരെയുള്ള യുഎസ് ഉപരോധം നവംബര്‍ നാലിനാണു പൂര്‍ണമായി പ്രാബല്യത്തില്‍ വരിക. അതോടെ, എണ്ണ വില ഇനിയും കൂടാനാണു സാധ്യത.

ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെകിനു മേല്‍ യുഎസ് സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണിയില്‍ എണ്ണ ലഭ്യതയില്‍ കുറവില്ലെന്ന നിലപാടിലാണ് ഒപെകും റഷ്യയും. ഒപെക് രാജ്യങ്ങളില്‍ സൗദിക്കും, ഒപെക് ഇതര രാജ്യങ്ങളില്‍ റഷ്യയ്ക്കും മാത്രമാണ് നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഉല്‍പാദനം ഉയര്‍ത്താന്‍ കഴിയുക.