550 കോടി നല്‍കാതെ പറ്റിച്ചു; അനില്‍ അംബാനി രാജ്യം വിടുന്നത് തടയണമെന്ന് എറിക്‌സണ്‍ സുപ്രീംകോടതിയില്‍

single-img
3 October 2018

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്വീഡിഷ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. നിയമനടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയതിന് 550 കോടി രൂപ എന്ന കോടതി വിധി പാലിക്കാതെ അംബാനി നാടുവിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സ്വീഡിഷ് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ എറിക്‌സണ്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

45,000 കോടി നഷ്ടത്തില്‍ മുന്നോട്ടു പോകുകയാണ് ഇപ്പോള്‍ അനില്‍ അംബാനി ഗ്രൂപ്പ് കമ്പനികള്‍. ഇരുസ്ഥാപനങ്ങളും ചേര്‍ന്ന് നടത്തിയ ബിസിനസില്‍ 1600 കോടി രൂപ അനില്‍ അംബാനി ഗ്രൂപ്പ് നല്‍കണമെന്നായിരുന്നു എറിക്‌സണ്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്നുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഫലമായി ഇത് 550 കോടി രൂപയായി കുറയ്ക്കുകയായിരുന്നു.

ഇപ്പോള്‍ അതും നല്‍കാതെ മുങ്ങാനുള്ള അംബാനിയുടെ നീക്കത്തിന് തടയിടാനാണ് കമ്പനി സുപ്രീംകോടതിയുടെ സഹായം തേടുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 30നു മുമ്പ് തുക നല്‍കാമെന്നായിരുന്നു അംബാനി ഗ്രൂപ്പ് മധ്യസ്ഥതയില്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ ആ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാലാണ് വീണ്ടും കോടതിയെ സമീപിക്കുന്നതെന്നുമാണ് എറിക്‌സണ്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നത്.

അനില്‍ അംബാനി നാടുവിടുന്നത് തടഞ്ഞുകൊണ്ട് കമ്പനിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. അനില്‍ അംബാനിക്കു പുറമേ രണ്ട് മുതിര്‍ന്ന എക്‌സിക്യുട്ടീവുകള്‍ക്കെതിരെയും എറിക്‌സണ്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.