മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യം കുറയുന്നു: പെന്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പുറത്ത്

single-img
30 September 2018

മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യങ്ങള്‍ വഷളായെന്ന് എഴുത്തുകാരുടെ ആഗോള സംഘടനയായ പെന്‍ ഇന്റര്‍നാഷണല്‍. അക്രമം, വിചാരണയ്ക്ക് മുമ്പേ തടങ്കലില്‍ വെയ്ക്കുക, പൗരന്മാരില്‍ നിരീക്ഷണം നടത്തുക എന്നിവ വര്‍ധിച്ചെന്ന് സംഘടന കുറ്റപ്പെടുത്തുന്നു.

പുണെയില്‍വെച്ച് നടന്ന സംഘടനയുടെ 84ാമത് സമ്മേളനത്തിലാണ് ഈ പരാമര്‍ശം ഉണ്ടായത്. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ‘ഇന്ത്യ; അസഹിഷ്ണുതയുടെ കാലത്തും സത്യത്തിനായുള്ള പ്രവര്‍ത്തനം’എന്ന പേരിലൊരു റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിച്ചു.

എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പണ്ഡിതര്‍ എന്നിവരുടെ എതിര്‍ ശബ്ദങ്ങള്‍ എങ്ങനെയാണ് അടിച്ചമര്‍ത്തപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീഷണിപ്പെടുത്തല്‍, അധിക്ഷേപം, ഓണ്‍ലൈനില്‍കൂടിയുള്ള അപമാനിക്കല്‍, ശാരീരികമായി ആക്രമിക്കല്‍, കേസില്‍ പെടുത്തുക തുടങ്ങിയവയാണ് വിമത സ്വരം ഉയര്‍ത്തുന്നവര്‍ക്കെതിരെ ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

15 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മോശം കാലഘട്ടം തുടങ്ങിയത് 2014 ല്‍ ബിജെപി അധികാരത്തിലെത്തിയതോടെയാണെന്ന വിലയിരുത്തല്‍ ഭാവി തലമുറ നടത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.