സ്ഥാനാര്‍ഥിത്വ അഭ്യൂഹങ്ങള്‍ക്കിടെ മോദിയെ വാനോളം പുകഴ്ത്തി നടൻ മോഹൻലാൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടൻ മോഹൻലാൽ. താൻ ജീവിതത്തിൽ കണ്ട ഏറ്റവും ക്ഷമയുള്ള കേൾവിക്കാരനാണ് മോദിയെന്ന് താരം പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ അതിനെക്കുറിച്ച് ബ്ലോഗ് എഴുതി രംഗത്തെത്തിയിരിക്കുകയാണ് താരം.
നേരത്തെ അപേക്ഷിച്ചതനുസരിച്ചാണ് പ്രധാനമന്ത്രിയെ കാണാൻ അനുവാദം ലഭിച്ചത്. അച്ഛൻ വിശ്വനാഥൻ നായരുടേയും അമ്മ ശാന്തകുമാരിയുടേയും പേരിൽ ആരംഭിച്ച വിശ്വശാന്തി ചാരിറ്റിബള്‍ ട്രസ്റ്റിന്‍റെ പ്രവർത്തനെങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രിയുമായി കൂടുതലായും സംസാരിച്ചത്. വിശ്വശാന്തിയുടെ പ്രവർത്തനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങിൽ സ്ഥലത്തുണ്ടെങ്കില്‍ ഉറപ്പായും പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി വാക്ക് നൽകി.
പ്രധാനമന്ത്രിയെ സന്ദർശിച്ചതിനെതുടർന്ന് പല ഊഹാബോധങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ അതിലൊന്നും മറുപടി പറയുന്നില്ലെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യങ്ങളൊന്നും തന്നെ ചർച്ച ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി.
കേരളത്തിലെ പ്രളയത്തെക്കുറിച്ചും ഡാമുകളെക്കുറിച്ചും ഇനി എടുക്കേണ്ട കരുതലുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കേരളത്തിലെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം മനസ്സിലാക്കി വച്ചിരുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. രാഷ്ട്രീയഭേദമില്ലാതെ കേരളത്തിനായി എന്തു സഹായവും നല്‍കാമെന്ന് പ്രധാനമന്ത്രി തന്നോട് പറഞ്ഞുവെന്നും ഒരു കാര്യത്തിലും അവകാശവാദം ഉന്നയിക്കാതെ സേവന സന്നദ്ധനായ ഒരു പൗരനെ പോലെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ വിവരിക്കുന്നു.
മോദിയെ കണ്ട് പിരിയുന്പോള്‍ തനിക്ക് പോസീറ്റീവ് എനര്‍ജി അനുഭവപ്പെട്ടെന്നും പോസീറ്റിീവ് എനര്‍ജിക്ക് പാര്‍ട്ടി, മതഭേദമില്ലെന്നും മനസ്സ് തുറന്ന് ആത്മാര്‍ത്ഥമായി അടുത്തു നിന്നാല്‍ അതെല്ലാവര്‍ക്കും ഉണ്ടാവുമെന്നും മോദിയെ കണ്ടു പിരിഞ്ഞു മൂന്നാഴ്ച്ച കഴിഞ്ഞിട്ടും ആ എനര്‍ജി തന്നില്‍ നിലനില്‍ക്കുന്നുണ്ടെന്നും ലാല്‍ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം, എന്നീ മേഖലകളില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും, വിശ്വശാന്തി ഫൗണ്ടേഷന് കീഴില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കാന്‍സര്‍ കെയര്‍ സെന്‍ററിനെക്കുറിച്ചും, ദില്ലിയില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിനെക്കുറിച്ചും, പ്രളയാനന്തരകേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചും, ഭാവിയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന യോഗാ റിഹാബിലിറ്റേഷന്‍ സെന്‍ററിനെക്കുറിച്ചും മോദിയുമായി സംസാരിച്ചു. വിശ്വശാന്തി ഫൗണ്ടേഷന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തന്‍റെ പിന്തുണ വാഗ്ദാനം ചെയ്തുവെന്നും ലാല്‍ പറയുന്നു.
സെപ്റ്റംബര്‍ 3നാണ് മോഹന്‍ലാല്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്. ഇതേത്തുടര്‍ന്ന് 2019 തിരഞ്ഞെടുപ്പില്‍ ലാല്‍ തിരുവനന്തപുരത്ത് നിന്ന് ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് അഭ്യൂഹങ്ങളും ശക്തമാവുകയായിരുന്നു.
തന്റെ സ്ഥാനാര്‍തിത്വം സംബന്ധിച്ച മാധ്യമവാര്‍ത്തകളോടോ റിപ്പോര്‍ട്ടുകളോടോ നിഷേധാത്മക സമീപനം ഇതുവരെ മോഹന്‍ലാല്‍ സ്വീകരിച്ചിട്ടില്ല. ലോക്‌സഭാ സ്ഥാനാര്‍ഥിയാകുമോ എന്ന് അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഒരു ഘട്ടത്തില്‍ ലാലിന്റെ മറുപടി. ഏറ്റവും പുതിയ ബ്ലോഗിലും ഇതേ നിലപാട് ശക്തമായി ആവര്‍ത്തിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.