ഇന്ധനവില വര്‍ധനവില്‍ പൊറുതി മുട്ടിയെന്ന് ബസ്സുടമകള്‍;മിനിമം ചാര്‍ജ് 10 രൂപയാക്കിയില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ല

single-img
21 September 2018

കൊച്ചി: ഇന്ധന വില ഉയരുന്ന പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകള്‍. ഈ മാസം 30നകം തീരുമാനമായില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ്.

നേരത്തെ ചാര്‍ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായിരുന്ന 62 രൂപയില്‍ നിന്നും ഡീസല്‍ വില കുത്തനെ ഉയര്‍ന്ന് 80 രൂപയിലേക്ക് കടക്കുകയാണ്. വിദ്യാര്‍ത്ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ ഇനി പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ബസ്സുടമകളുടെ പക്ഷം.

മിനിമം ചാര്‍ജ്ജ് ദൂരപരിധി അഞ്ച് കിലോമീറ്ററില്‍ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഡീസല്‍ വിലയില്‍ സബ്സിഡി അനുവദിക്കണമെന്ന ആവശ്യവും ബസ്സുടമകള്‍ ഉന്നയിക്കുന്നു.

അതേസമയം പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ രണ്ട് തവണ സര്‍ക്കാര്‍ നീട്ടി നല്‍കിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ സമീപിക്കുന്നതിനും സമരത്തിനും മുന്നോടിയായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ യോഗം ചേരും.