എംഎല്‍എ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്‌ഐ നേതാവിനെതിരെ തെളിവ്

single-img
20 September 2018

യുവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍. ജീവന്‍ലാല്‍ എംഎല്‍എ ഹോസ്റ്റലില്‍ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്.

ഇരിങ്ങാലക്കുട എംഎല്‍എ കെ.യു.അരുണന്‍ മാസ്റ്ററുടെ മുറിയിലാണ് മൂന്ന് ദിവസം ജീവന്‍ലാല്‍ താമസിച്ചത്.
പെണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

രഹസ്യമൊഴിയിലും പരാതി ആവര്‍ത്തിച്ചാല്‍ ജീവലാലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ജൂലൈ പത്തിന് അരുണന്‍ മാസ്റ്ററുടെ മുറിയില്‍ വച്ചാണ് ജീവന്‍ലാല്‍ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത്. തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞാണു ഇയാള്‍ പെണ്‍കുട്ടിയെ തലസ്ഥാനത്ത് കൊണ്ടുവന്നത്.

സീറ്റ് ശരിയാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്ത ശേഷം എംഎല്‍എ ഹോസ്റ്റലില്‍ ബാഗ് എടുക്കാന്‍ എത്തിയ പെണ്‍കുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ച ശേഷം ജീവന്‍ലാല്‍ കയറിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വിവരം പാര്‍ട്ടി നേതൃത്വത്തെയും ഡിവൈഎഫ്‌ഐ നേതൃത്വത്തെയും അറിയിച്ചു. എന്നാല്‍ ഇയാള്‍ക്കെതിരേ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പെണ്‍കുട്ടി പരാതി നല്‍കിയത്.