ഹൃദയഭേദകമായ ആ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു; ഒരു ദിവസം കൊണ്ട് സമാഹരിച്ചത് 30 ലക്ഷം രൂപ

single-img
19 September 2018

ശുചീകരണ തൊഴിലാളിയായിരുന്ന അച്ഛന്റെ മൃതദേഹത്തിനരികില്‍ നിന്ന് കരയുന്ന മകന്റെ ഹൃദയഭേദക ചിത്രം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ആ കുടുംബത്തിനുവേണ്ടി ഒരു ദിവസം കൊണ്ട് സമാഹരിക്കാനായത് മുപ്പത് ലക്ഷം രൂപ. മാധ്യമ പ്രവര്‍ത്തകനായ ശിവ് സണ്ണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഏറ്റെടുത്ത ട്വിറ്റര്‍ ഉപയോക്താക്കള്‍ അനിലിന്റെ കുടുംബത്തിനായി ധനസമാഹരണം നടത്തുകയായിരുന്നു.

അനിലിന്റെ മൃതദേഹത്തിനരികില്‍ നിന്ന് കരയുന്ന മകന്റെ ചിത്രം ശ്മശാനത്തില്‍ നിന്നാണ് ശിവ് സണ്ണി പകര്‍ത്തിയത്. അച്ഛന്റെ മുഖം മറച്ചിരുന്ന തുണി നീക്കി കവിളില്‍ തൊട്ട് അച്ഛാ എന്ന് വിളിച്ച് കരയുകയായിരുന്നു ആ കുഞ്ഞ്. അയാളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള പണം പോലും കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നില്ലെന്നും ശിവ് സണ്ണി ട്വീറ്റ് ചെയ്തിരുന്നു.

നഗരത്തിലെ ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ട് അനില്‍ മരിച്ചത്. ഓവുചാലില്‍ നിന്ന് തിരികെ കയറുന്നതിനിടെ കയര്‍ പൊട്ടിവീണാണ് അപകടമുണ്ടായത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാവുകയാണ് ശുചീകരണത്തൊഴിലാളികള്‍ എന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.

ക്രൈം റിപ്പോര്‍ട്ടറായ താന്‍ നിരവധി ദുരന്തവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതുപോലെ ഹൃദയം തകര്‍ക്കുന്നതായിരുന്നില്ല മറ്റൊരു കാഴ്ച്ചയുമെന്നും ശിവ് സണ്ണി പിന്നീട് പറഞ്ഞു. ശുചീകരണത്തൊഴിലാളികളുടെ ദുരിതജീവിതം പുറം ലോകം അറിയണമെന്ന് ആഗ്രഹിച്ചാണ് താന്‍ ആ ചിത്രം പങ്കുവച്ചത്. ഒരാഴ്ച്ച മുമ്പാണ് അനിലിന്റെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ന്യുമോണിയ ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാനുള്ള പണം അനിലിന്റെ കയ്യിലുണ്ടായിരുന്നില്ലെന്നും ശിവ് സണ്ണി പറഞ്ഞു.