നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ മരവിപ്പിച്ചു; മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

single-img
19 September 2018

അഴിമതിക്കേസില്‍ ജയിലിലായിരുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകളും മരുമകനും ജയില്‍ മോചിതരായി. ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് ജയില്‍ ശിക്ഷ റദ്ദ് ചെയ്ത്‌കൊണ്ട് വിധി പുറപ്പെടുവിച്ചത്. നവാസിനെതിരായ അന്വേഷണത്തില്‍ അഴിമതി തെളിയിക്കാന്‍ പാക്കിസ്ഥാന്‍ അഴിമതി വിരുദ്ധ സെല്ലിന് കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് നിര്‍ണായകവിധി. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍പോകുമെന്ന് പാക്കിസ്ഥാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറിയിച്ചു. വിധിയില്‍ സന്തോഷമുണ്ടെന്നും നീതി നടപ്പിലായെന്നും പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് വിഭാഗം നേതാവ് ഖ്വാജ ആസിഫ് പറഞ്ഞു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് അഹ്‌സാന്‍ ഇഖബാലും വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ നാനാഭാഗത്തുള്ളവര്‍ ഷരീഫിന്റെ ജയില്‍ മോചനത്തിനായി പ്രാര്‍ത്ഥിച്ചതായും അവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു. നവാസിനും കുടുംബത്തിനുമെതിരെ നടന്നത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും നീതി ഇപ്പോഴാണ് നടപ്പിലായതെന്നും സിന്ദ് മുന്‍ ഗവര്‍ണര്‍ മുഹമ്മദ് സുബൈര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ലണ്ടനില്‍ നിയമവിരുദ്ധമായി നാല് ഫ്‌ലാറ്റുകള്‍ സ്വന്തമാക്കിയതിന് നവാസ് ശരീഫിന് 10 വര്‍ഷവും മകള്‍ മറിയം നവാസിന് ഏഴു വര്‍ഷവും ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ച ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ചടങ്ങുകള്‍ക്കായി ലണ്ടനില്‍ പോകാന്‍ കോടതി അനുവദിച്ചിരുന്നു. അതിന് ശേഷമാണ് കോടതിയും നിര്‍ണായക വിധി പുറത്തുവന്നത്. പാക്കിസ്ഥാനില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ ജൂലൈയിലായിരുന്നു നവാസിനെയും കുടുംബത്തേയും അറസ്റ്റ് ചെയതത്.