പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

single-img
19 September 2018

ഏഷ്യാകപ്പ് പോരാട്ടത്തില്‍ പാകിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ മറിക്കടക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. നായകന്‍ രോഹിത് ശര്‍മ്മ 39 പന്തുകളില്‍ നിന്നും 52 റണ്‍സും ശിഖര്‍ ധവാന്‍ 56 പന്തുകളില്‍ നിന്നും 46 റണ്‍സുമെടുത്തു. 27 റണ്‍സെടുത്ത് റായിഡുവും 31 റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു. പാകിസ്താന് വേണ്ടി ഫഹീം അഷറഫും ഷദാബ് ഖാനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത പാകിസ്താന്‍ 162 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയുമാണ് പാകിസ്താനെ ചെറു സ്‌കോറിലൊതുക്കിയത്.

നിലയുറപ്പിക്കും മുമ്പേ ഓപ്പണര്‍മാരെ മടക്കി ഭുവനേശ്വര്‍ കുമാറാണ് പാകിസ്താന് ആദ്യ പ്രഹരം നല്‍കിയത്. ഇമാം ഉള്‍ഹക്കിനെ(2) ധോണിയുടെ കൈകളിലും ഫഖര്‍സമനെ (0) ചഹാലിന്റെ കൈകളിലുമാണ് ഭുവി എത്തിച്ചത്. 2ന് 3 എന്ന നിലയില്‍ പരുങ്ങിയ പാകിസ്താനെ ബാബര്‍ അസമും(47) ഷൊഹൈബ് മാലിക്കും(43) ചേര്‍ന്ന് വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു.

എന്നാല്‍ അര്‍ധസെഞ്ചുറിക്ക് മുമ്പ് ഇരുവരും മടങ്ങിയതോടെ പാകിസ്താന്റെ ബാറ്റിംങ് നിര വീണ്ടും ചീട്ടുകൊട്ടാരമായി. മധ്യ നിരയിലെ മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി കേദാര്‍ ജാദവ് ആഞ്ഞടിച്ചതോടെ പാക് സ്‌കോര്‍ 7ന് 121 എന്ന് തകര്‍ന്നു.

എട്ടാം വിക്കറ്റില്‍ ഫഹീം അഷ്‌റഫും(21) മുഹമ്മദ് അമീറും(18*) ചേര്‍ന്ന് വിലപ്പെട്ട 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഫഹീം അഷ്‌റഫിനെ ബുംറ ധവാന്റെ കൈകളിലെത്തിച്ചതോടെ പാകിസ്താന്റെ പ്രതിരോധം തകര്‍ന്നു.