ഇതാണോ ബി.ജെ.പിയുടെ ‘ഗോമാതാ’ സ്‌നേഹം?: മോദിയുടെ പരിപാടിക്കായി പശുക്കളെ’ ഗോശാലയില്‍നിന്നും ‘ഇറക്കിവിട്ടു’: വെള്ളവും ഭക്ഷണവും ലഭിക്കാതെ ചത്തൊടുങ്ങിയത് നിരവധി പശുക്കള്‍

single-img
19 September 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് തത്സമയം കാണിക്കുന്നതിന് സൗകര്യം ഒരുക്കാനായി ഗോശാലയില്‍നിന്നും മാറ്റി പാര്‍പ്പിച്ച നിരവധി പശുക്കള്‍ ചത്തു. സെപ്റ്റംബര്‍ 15 നായിരുന്നു സംഭവം. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛത ഹി സേവ കാമ്പയിന്റെ ഭാഗമായി 17 ജില്ലകളിലാണ് മോദിയുടെ പ്രസംഗത്തിന്റെ ലൈവ് വീഡിയോ ടെലകാസ്റ്റ് ചെയ്തിരുന്നത്.

ചാണകത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ബയോഗ്യാസ് ഉണ്ടാക്കുന്ന ഗോശാലകളില്‍ വീഡിയോ കോണ്‍ഫറന്‍സ് ഒരുക്കണമെന്നായിരുന്നു ഉത്തരവ്. മധ്യപ്രദേശിലെ രാജ്ഗറിലെ നവീന്‍ഗായത്രി ഗോശാലയാണ് തിരഞ്ഞെടുക്കപ്പെട്ടതില്‍ ഒന്ന്. ഇതോടെ വേദി സ്ഥാപിക്കാനായി ഒരാഴ്ച മുന്‍പേ പശുക്കളെ തിരക്കിട്ട് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ ഇവയ്ക്ക് വേണ്ട ഭക്ഷണമോ വെള്ളമോ എത്തിച്ചിരുന്നില്ല. വേണ്ടത്ര സൗകര്യമില്ലാത്തിടത്താണ് പശുക്കളെ എത്തിച്ചത്. പക്ഷേ വീഡിയോ കോണ്‍ഫറന്‍സിന് വേദിയൊരുക്കിയെങ്കിലും ആകെ മൂന്ന് മിനുട്ട് മാത്രമാണ് പ്രസംഗം ടിവിയിലൂടെ പ്രദര്‍ശിപ്പിക്കാനായത്. ഇന്റര്‍നെറ്റ് തകരാര്‍ മൂലം ബാക്കി പ്രസംഗം തടസ്സപ്പെടുകയും ചെയ്തു.

പരിപാടിക്ക് ശേഷമാണ് എട്ട് പശുക്കള്‍ പട്ടിണി മൂലം മരണപ്പെട്ടത് അധികൃതര്‍ അറിയുന്നത്. പല പശുക്കള്‍ക്കും മറ്റ് അസുഖങ്ങള്‍ പിടിപെടുകയും ചെയ്തിട്ടുണ്ട്. അതേസമയം പശുക്കളെ മാറ്റിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.