സാമൂഹ്യ പ്രവര്‍ത്തകരുടെ അറസ്റ്റ്: തെളിവുകള്‍ കെട്ടിച്ചമച്ചതാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി: എല്ലാ കേസിലും സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്രസർക്കാർ

single-img
17 September 2018

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെങ്കില്‍ കേസ് തള്ളുമെന്ന് സുപ്രീം കോടതി. ഭീമ-കൊറേഗാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട് വരവരറാവു, സുധ ഭരദ്വാജ് എന്നിവര്‍ അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പോലീസിന്റെ നടപടിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരായി എടുത്തിരിക്കുന്ന കേസ് കൃത്രിമമായ തെളിവുകളുടെ അടിസ്ഥാനത്തിലാണോയെന്ന് വിശദമായി പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇവര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസിനെ സാധൂകരിക്കുന്ന തെളിവുകളാണോ ഹാജരാക്കിയിരിക്കുന്നത് എന്ന കാര്യവും കേസ് മെനഞ്ഞെടുത്തതാണോ എന്ന കാര്യവും പ്രത്യേകം പരിശോധിക്കും.

സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളും കേസെടുത്ത രീതിയും അറസ്റ്റും സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു. സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമേല്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ സംബന്ധിച്ച്‌ കോടതി പരിശോധിക്കുമെന്നും വേണ്ടിവന്നാല്‍ പ്രത്യേ അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി.

അതിനിടെ, വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി നടപടിയെ വിമർശിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തി. എല്ലാ കേസിലും കോടതി ഇടപെടുന്നത് തെറ്റായ കീഴ് വഴക്കമാവുമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാറിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മണീന്ദർ സിങ് ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. എല്ലാ കേസുകളും പരമോന്നത കോടതിയിൽ വരാറില്ല. ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ കോടതി ഇടപെട്ടത് അപകടകരമാണ്. ഇത് തെറ്റായ കീഴ് വഴക്കവുമാണ്. കൂടുതൽ കേസുകൾ സുപ്രീംകോടതിയിലേക്ക് വരാൻ ഇത് കാരണമാകും. പൊലീസ് നടപടിക്കെതിരെ കുറ്റാരോപിതർക്ക് കീഴ് കോടതി, ഹൈകോടതി, മറ്റ് നീതിന്യായ സംവിധാനങ്ങളെ സമീപിക്കാവുന്നതാണെന്നും മണീന്ദർ സിങ് ചൂണ്ടിക്കാട്ടി.

അതേസമയം, പൗര സ്വതന്ത്ര്യം അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതി കേസിൽ ഇടപെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കോടതിയിൽ വ്യക്തമാക്കി. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം ആകാം. ഭരണഘടനയുടെ ആർട്ടിക്കിൾ മൂന്നുമായോ സി.ആർ.പി.സിയുമായോ കേസിന് ബന്ധമുണ്ടോയെന്നാണ് കോടതി പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ആക്ടിവിസ്റ്റുകൾക്കെതിരായ കേസിന്‍റെ അന്വേഷണം സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ വേണമെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ മനു അഭിഷേഖ് സിങ് വി ആവശ്യപ്പെട്ടു. മുൻപും നിരവധി കേസുകളുടെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘങ്ങളെ കോടതി നിരീക്ഷിച്ചിട്ടുണ്ട്. സി.ബി.ഐക്കോ എൻ.ഐ.എക്കോ കുറ്റാരോപിതരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാമെന്നും സിങ് വി വ്യക്തമാക്കി.

എല്‍ഗാര്‍ പരിഷത്തിന്‍റെ പരിപാടിയിൽ അറസ്റ്റിലായ ആക്ടിവിസ്റ്റുകൾ പങ്കെടുത്തിട്ടില്ല. മുംബൈയിൽ നടന്ന സംഘർഷത്തിൽ ആക്ടിവിസ്റ്റുകളുടെ ഇടപെടൽ ഉള്ളതായി കേസിന്‍റെ എഫ്.ഐ.ആറിൽ ആരോപിക്കുന്നില്ല. വരവര റാവുനെതിരെ 25ഉം വെര്‍നന്‍ ഗോണ്‍സാല്‍വസിനെതിരെ 17ഉം അരുണ്‍ ഫെരെറിനെതിരെ 11ഉം േകസുകളാണ് എടുത്തിട്ടുള്ളതെന്നും സിങ് വി ചൂണ്ടിക്കാട്ടി.

റോമില ഥാപ്പറിനെ കൂടാതെ ദേവ്കി ജെയ്ൻ, പ്രഭാത് പട്നായ്ക്, സതീഷ് ദേശ്പാണ്ഡെ, മായ ദരുവാല എന്നിവരാണ് ഹർജി സമർപ്പിച്ചത്. ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് സ്റ്റേ ചെയ്യുക, സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹരജി. ആക്ടിവിസ്റ്റുകളുടെ അറസ്റ്റിൽ മഹാരാഷ്ട്ര സർക്കാറിനോട് വിശദീകരണം ആവശ്യപ്പെടണമെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, കേസ് പരിഗണിക്കുന്നത് 19ലേക്ക് മാറ്റിയ സുപ്രീംകോടതി അന്നേദിവസം കേസ് ഡയറിയും മറ്റ് തെളിവുകളും കോടതിയിൽ ഹാജരാക്കാൻ അന്വേഷണ സംഘത്തോട് നിർദേശിച്ചു. ആക്ടിവിസ്റ്റുകളെ വീട്ടുതടങ്കൽ കാലാവധിയും 19ലേക്ക് നീട്ടിയിട്ടുണ്ട്.

ദലിതുകളും സവര്‍ണ്ണരും ഏറ്റമുട്ടിയ ഭീമ-കൊരെഗാവ് സംഘര്‍ഷ കേസിൽ മാവോവാദി ബന്ധം ആരോപിച്ചാണ് തെലുഗു കവി വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരുമായ വെര്‍നന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരെറ, മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഗൗതം നവ്ലഖ എന്നിവരെ മഹാരാഷ്ട്ര പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ്. ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കൽ, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.

ഇതിന് പിന്നാലെ റോമില ഥാപ്പർ അടക്കമുള്ളവർ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ വരവര റാവു അടക്കമുള്ളവരെ ഹർജിയില്‍ വിധി തീര്‍പ്പാക്കുംവരെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ സുപ്രീംകോടതി നിർദേശം നൽകുകയായിരുന്നു. കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്വി, ദുഷ്യന്ത് ദേവ്, ഇന്ദിര ജെയ്സിങ് എന്നിവർ ചീഫ് ജസ്റ്റിസിന് മുന്നിൽ ഹാജരാവുകയും ചെയ്തു.