രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും മെഡല്‍ നേടിയ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി

single-img
14 September 2018

ഹരിയാനയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കെട്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കി പ്രസിഡന്റില്‍നിന്നും പുരസ്‌കാരം നേടിയ പത്തൊന്‍പതുകാരിയാണ് പീഡനത്തിന് ഇരയായത്. ഹരിയാണയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. മൂന്നു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോയത്. അടുത്തുള്ള വയലിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

ഇവരെ കൂടാതെ അവിടെയുണ്ടായിരുന്ന മറ്റു ചിലരും പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഇവരെല്ലാവരും പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. പരാതി സ്വീകരിക്കാന്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

മറ്റൊരു പോലീസ് സ്‌റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്. കുറ്റകൃത്യം നടന്ന സ്ഥലപരിധിയിലുള്ള സ്റ്റേഷനിലല്ലാത്തതു കൊണ്ട് സീറോ എഫ്‌ഐആര്‍ ആണ് ഫയല്‍ ചെയ്തതെന്ന് പരാതി സ്വീകരിച്ച സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് കൃത്യം നടന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റും.