ഗര്‍ഭിണി കഴിച്ച സൂപ്പില്‍ ചത്ത എലി; ഗര്‍ഭച്ഛിദ്രത്തിന് പണം നല്‍കാമെന്ന വിവാദ മറുപടിയുമായി ഹോട്ടല്‍ അധികൃതര്‍

single-img
14 September 2018

സെപ്തംബര്‍ ആറിന് ചൈനയിലെ പ്രശസ്തമായ സിയാബു സിയാബു റെസ്റ്റോറന്റില്‍ ഭര്‍ത്താവുമൊത്ത് ഭക്ഷണം കഴിക്കാനെത്തിയ ഗര്‍ഭിണിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സൂപ്പ് കഴിക്കുന്നതിനിടെ ചത്ത എലിയെ കണ്ടതോടെ ഹോട്ടല്‍ ജീവനക്കാരനോട് വിവരം പറഞ്ഞു.

ഇത് കഴിച്ചതുവഴി ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്വം പറയുമെന്ന് യുവതി ചോദിച്ചപ്പോഴാണ് ഹോട്ടല്‍ അധികൃതരുടെ വിവാദ മറുപടി. ഗര്‍ഭസ്ഥശിശുവിന് എന്തെങ്കിലും സംഭവിച്ച് ഗര്‍ഭഛിദ്രം നടത്തേണ്ടി വരികയാണെങ്കില്‍ അതിനുള്ള ചെലവ് 20000 യുവാന്‍ നല്‍കാമെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതായി യുവതിയും കുടുംബവും ആരോപിച്ചു.

ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ സൂപ്പിന്റെ ചിത്രം വൈറലായി. പലരും റെസ്റ്റോറന്റിനെതിരെ അമര്‍ഷവും ദേഷ്യവും പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. 759 റെസ്റ്റോറന്റുകളാണ് ചൈനയിലുടനീളം സിയാബു സിയാബുവിനുള്ളത്. റെസ്റ്റോറന്റ് ഇപ്പോള്‍ താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്.

ഗര്‍ഭസ്ഥശിശുവിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നറിയാന്‍ ചെക്കപ്പ് നടത്തിയതായി യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ എല്ലായ്‌പ്പോഴും ഉത്തരവാദിത്വത്തോടെയാണ് പെരുമാറാറെന്നും, അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റിലൂടെ റെസ്റ്റോറന്റ് വ്യക്തമാക്കിയിട്ടുണ്ട്.