കാമുകനുമൊത്ത് മോഷണത്തിന് പിടിയിലായ സുനിതയ്ക്ക് മക്കള്‍ മൂന്ന്, കാമുകന്‍മാര്‍ നിരവധി: സ്‌കൂട്ടറില്‍ സഞ്ചരിച്ച് സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്നിരുന്ന സംഘത്തെ പിടികൂടിയത് നാടകീയമായി

single-img
13 September 2018

മാവേലിക്കര: സ്‌കൂട്ടറില്‍ സഞ്ചരിച്ച് സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്നിരുന്ന യുവാവും കാമുകിയും മാവേലിക്കര പോലീസിന്റെ പിടിയിലായി. ഹരിപ്പാട് പിലാപ്പുഴ ബിജുഭവനത്തില്‍ ബിജു വര്‍ഗീസ് (33), എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണുഭവനത്തില്‍ സുനിത (36) എന്നിവരാണ് അറസ്റ്റിലായത്.

മോഷണ സമയത്ത് ധരിച്ചിരുന്ന അതേ വേഷവിധാനങ്ങളോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയതും. സുനിതയെ ബുധനൂരുള്ള വീട്ടില്‍ നിന്നും ബിജുവിനെ ഹരിപ്പാടുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വിവാഹിതയും 3 മക്കളുടെ മാതാവുമായ സുനിത ഭര്‍ത്താവ് വിദേശത്ത് ആയിരുന്നപ്പോള്‍ കാമുകന്മാരുടെ കൂടെ ഒളിച്ചോടിയത് സംബന്ധിച്ച് മാന്നാര്‍ സ്റ്റേഷനില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ നിരവധി കേസുകളുണ്ട്.

ഒന്നര വര്‍ഷം മുമ്പാണ് ദുബായില്‍ ജോലി ചെയ്തിരുന്ന അവിവാഹിതനായ ബിജുവിനെ ഫേസ് ബുക്ക് വഴി സുനിത പരിചയപ്പെടുന്നത്. തുടര്‍ന്ന് അടുപ്പത്തിലായ ഇവര്‍ ബന്ധം തുടര്‍ന്നു. നാട്ടിലെത്തിയ ബിജു ബുധനൂരിലെത്തി സുനിയോടൊപ്പം താമസം തുടങ്ങി.

ഭര്‍ത്താവ് അറിഞ്ഞ് പ്രശ്‌നമായതോടെ വിവിധ സ്ഥലങ്ങളില്‍ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. പിന്നീട് ഉമ്പര്‍നാട്ടെ വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് അമിത സമ്പാദ്യത്തിനും ആഡംബരത്തിനും വേണ്ടി മാല മോഷണം നടത്താന്‍തീരുമാനിച്ചത്.

ടിപ്പര്‍ലോറി ഡ്രൈവറായ ബിജു പുലര്‍ച്ചെയുള്ള യാത്രയില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് നിര്‍മ്മാല്യം തൊഴാന്‍ സ്ത്രീകള്‍ നടന്നു വരാറുണ്ടെന്ന് മനസിലാക്കിയാണ് സുനിതയുമൊത്ത് മോഷണത്തിനെത്തിയത്. പൊട്ടിച്ചെടുത്ത ആഭരണങ്ങള്‍ താമരക്കുളത്തെയും കരുനാഗപ്പള്ളിയിയിലെയും സ്വര്‍ണക്കടകളില്‍ വില്‍ക്കുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ 18ന് കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിന് സമീപം കല്ലിമേല്‍ വിഷ്ണുവില്ലയില്‍ ശശികല മുരളിയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. സുനിത ഓടിച്ചിരുന്ന സ്‌കൂട്ടര്‍ വഴി ചോദിക്കുവാനെന്ന വ്യാജേന നിറുത്തി ബിജു മാലപൊട്ടിച്ചെടുക്കുകയായിരുന്നു.

ജൂലായ് പകുതിയോടെ പുലര്‍ച്ചേ അഞ്ചിന് സുനിതയുമൊത്ത് ചെട്ടികുളങ്ങര മാര്‍ക്കറ്റ് ജങ്ഷനില്‍വെച്ച് വയോധികയുടെ മാല പൊട്ടിച്ചെടുത്തു. ഒരാഴ്ചയ്ക്കുശേഷം കടവൂര്‍ ഭാഗത്തുവച്ച് പുലര്‍ച്ചേ അഞ്ചിന് ചെട്ടികുളങ്ങര ക്ഷേത്രദര്‍ശനത്തിന് വന്ന സ്ത്രീയുടെ കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു.

സ്ത്രീ ബിജുവിന്റെ കൈയില്‍ കടിച്ചതോടെ മോഷണശ്രമമുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷണം പതിവായതോടെ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്റെ നിര്‍ദ്ദേശാനുസരണം സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് 586 എന്ന നമ്പര്‍ വരുന്ന ആക്ടീവ സ്‌കൂട്ടറിനെപ്പറ്റി അന്വേഷിച്ചെങ്കിലും നമ്പര്‍ വ്യാജമെന്ന് കണ്ടെത്തി.

പിന്നീട് മുന്നൂറ് സി.സി.ടി.വി ദൃശ്യങ്ങളും നൂറ് മൊബൈല്‍ ഫോണ്‍കാള്‍ വിവരങ്ങളും പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വ്യക്തമല്ലാത്ത ചില വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും രാപകല്‍ പല സ്ഥലങ്ങളില്‍ രഹസ്യ നിരീഷണം നടത്തിയും അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തില്‍ സ്‌കൂട്ടറിന്റെ നമ്പര്‍ KL.30.D.5867 എന്നാണെന്നും മുന്നിലും പിന്നിലും അവസാന നമ്പര്‍ ഇളക്കിമാറ്റി 586 എന്നാക്കിയിരിക്കുകയാണെന്നും തിരിച്ചറിഞ്ഞു. ഒടുവില്‍ പ്രതികളെയും തിരിച്ചറിഞ്ഞു.

തൊണ്ടി മുതലുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ത്രീ ഒപ്പമുണ്ടാകുമ്പോള്‍ സംശയിക്കില്ലെന്നും മോഷണമുതല്‍ വിറ്റഴിക്കാന്‍ എളുപ്പമാകുമെന്ന സാധ്യതയാണ് ഇരുവരും ഉപയോഗപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.