ലോകത്തിലെ ഏറ്റവും വലിയ മാലിന്യക്കൂമ്പാരം വൃത്തിയാക്കല്‍ തുടങ്ങി

single-img
13 September 2018

ലോകത്തിലെ വിവിധ സമുദ്രങ്ങളിലെ അഞ്ച് മാലിന്യക്കൂമ്പാരങ്ങളില്‍ ഏറ്റവും വലുതാണ് ഗ്രേറ്റ് പസിഫിക് ഗാര്‍ബേജ്. ഫ്രാന്‍സിന്റെ മൂന്നിരട്ടിയാണ് ഇതിന്റെ വലിപ്പം. പകുതിയിലധികവും പൊങ്ങികിടക്കുന്ന പ്ലാസ്റ്റിക്കുകളാണ് ഇവിടെ നിക്ഷേപിക്കപ്പെടുന്നത്.

ഇവ നീക്കം ചെയ്യാനാണ് അമേരിക്കയിലെ ഓഷ്യന്‍ ക്ലീനപ്പ് ഫൗണ്ടേഷന്‍ പദ്ധതിയിടുന്നത്. 600 മീറ്റര്‍ നീളമുള്ള വളയം ഉപയോഗിച്ച് ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം നീക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൈപ്പു കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന വളയത്തിനുള്ളില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ മാത്രം കുടുങ്ങും.

ജലജീവികള്‍ക്ക് ഇതില്‍ കുടുങ്ങാതെ അടിയിലൂടെ പോകുകയും ചെയ്യും. ഇതാണ് വളയത്തിന്റെ പ്രത്യേകത. പരീക്ഷണാര്‍ത്ഥം ശനിയാഴ്ച സാന്‍ഫ്രാന്‍സിസ്‌കോ തീരത്ത് ദൗത്യം ആരംഭിച്ചു കഴിഞ്ഞു. രണ്ടാഴ്ചത്തോളം പരീക്ഷണയോട്ടം ആയിരിക്കും നടത്തുക.

450 കിലോമീറ്ററോളം ദൂരമാണ് ആദ്യഘട്ടത്തില്‍ വൃത്തിയാക്കുക. ആദ്യഘട്ടം വിജയകരമായാല്‍ 60 വളയങ്ങള്‍ കൂടി നീറ്റിലിറക്കും. ആറുലക്ഷം ചതുരശ്ര കിലോമീറ്ററും 80,000 മെട്രിക് ടണ്ണുമുള്ള ഗ്രേറ്റ് പസിഫിക് ഗാര്‍ബേജ് എന്ന് വിളിക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്കാണ് 1900 കിലോമീറ്ററുകള്‍ സഞ്ചരിച്ച് വളയങ്ങള്‍ നീങ്ങുക. ഇവിടെയാണ് ഈ മാലിന്യം നിക്ഷേപിക്കുക.