ബിഷപ്പിനെ പിടിക്കാനുള്ള നട്ടെല്ല് ഇരട്ടച്ചങ്കനില്ല സഖാക്കളേ: പരിഹാസവുമായി കെ.സുരേന്ദ്രന്‍

single-img
13 September 2018

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിടികൂടാന്‍ നട്ടെല്ല് മാത്രം മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് അതില്ലെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പണ്ട് സന്തോഷ് മാധവന്‍ എന്ന വ്യാജസന്യാസിക്കെതിരെ കേസ് വന്നപ്പോള്‍ നാട്ടിലെ പാവപ്പെട്ട കാഷായ വസ്ത്ര ധാരികളെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചവരാണ് ഇവിടുത്തെ ഡി.വൈ.എഫ്.ഐ നേതാക്കള്‍. എന്നാല്‍ കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസ് വന്നപ്പോള്‍ ഇക്കൂട്ടര്‍ മാളത്തിലൊളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

പണ്ട് സന്തോഷ് മാധവന്‍ എന്ന ഒരു കപടസന്യാസിക്കെതിരെ ചില കേസ്സുകള്‍ വന്നപ്പോള്‍ നാടെങ്ങും ഒരു തെറ്റും ചെയ്യാത്ത കാഷായവസ്ത്രമുടുത്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും മഠങ്ങള്‍ തകര്‍ക്കുകയും ചിലരെ ക്ഷൗരം ചെയ്തു വിടുകയും ചെയ്ത വീരശൂരപരാക്രമികളാണ് കേരളത്തിലെ ഡി. വൈ. എഫ്. ഐ നേതാക്കള്‍. കന്യാസ്ത്രീകളെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിന്റെ കേസ്സു വന്നപ്പോള്‍ എവിടേയും ഒരു പരാക്രമവും കണ്ടില്ലെന്നു മാത്രമല്ല എല്ലാവരും മാളത്തിലൊളിക്കുകയും ചെയ്തു.

അമൃതാനന്ദമയീ മഠത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അമേരിക്ക വരെ പോയി സിനിമ പിടിച്ച ഒരു മാധ്യമപ്രവര്‍ത്തകനുണ്ടായിരുന്നു കേരളത്തില്‍. അയാള്‍ക്കിപ്പോ വെറും കുക്കറി ഷോ പെണ്ണുങ്ങളുടെ ഇന്റര്‍വ്യൂ നടത്താനേ നേരമുള്ളൂ. അമ്മയുടെ പത്തകോടി വാങ്ങി ഖജനാവിലിടമ്‌ബോള്‍ പഴയ കുത്തിത്തിരുപ്പിന്റെ ജാള്യതയൊന്നും മുഖത്തു കണ്ടതുമില്ല. തൊലിക്കട്ടി അപാരം തന്നെ.

ബിഷപ്പിന്റെ ചിത്രത്തിന്റെ കൂടെ മൂന്ന് ചിത്രം കൂടി ഡി. വൈ. എഫ്. ഐ നേതാക്കളെ കാണിക്കാന്‍ വേണ്ടിയാണ് വെച്ചത്. ആസാറാം ബാപ്പു, റാം റഹിം , റാം പാല്‍ എന്നീ ആധ്യാത്മിക നേതാക്കളുടെ ചിത്രമാണത്. കോടിക്കണക്കിന് ആരാധകരുള്ള കമ്മി ഭാഷയില്‍ പറഞ്ഞാല്‍ ആള്‍ ദൈവങ്ങള്‍. അനുയായികളില്‍ മിക്കവരും ബി. ജെ. പിക്കവോട്ടുചെയ്യുന്നവര്‍. സ്ത്രീപീഡനക്കേസ്സുവന്നപ്പോള്‍ മൂന്നപേരെയും പിടിച്ച് അകത്തിട്ടത് ബി. ജെ. പി സര്‍ക്കാരുകള്‍.

മൂന്നപേരെയും സംരക്ഷിച്ചുനിര്‍ത്തിയതാവട്ടെ കോണ്‍ഗ്രസ്സും. മധ്യപ്രദേശ് സര്‍ക്കാര്‍ ആസാറാം ബാപ്പുവിനേയും ഹരിയാനാ സര്‍ക്കാര്‍ മറ്റുരണ്ടപേരെയും ബലം പ്രയോഗിച്ചാണ് അകത്താക്കിയത്. ഹരിയാനയില്‍ പട്ടാളത്തെ ഇറങ്ങിയാണ് അക്രമാസക്തരായ അനുയായികളെ അടിച്ചൊതുക്കിയത്. ബിഷപ്പിനെ പിടിക്കാന്‍ ഇതൊന്നും വേണ്ടിവരില്ല. വേണ്ടത് നട്ടെല്ലാണ്. പിണറായി വിജയനില്ലാത്തതും ബി. ജെ. പി മുഖ്യമന്ത്രിമാര്‍ക്കുള്ളതും. ഇരട്ടച്ചങ്കനെന്നൊക്കെ ചുമ്മാ പറഞ്ഞതുകൊണ്ടായില്ല സഖാക്കളെ. പിണറായിക്കു സ്തുതിഗീതം പാടുന്ന ഡിഫി നേതാക്കള്‍ ജനാധിപത്യത്തിനും നിയമവാഴ്ചക്കുമാണ് ചരമഗീതം പാടുന്നതെന്നോര്‍ക്കുക.