‘സരിത എസ്.നായരെ കാണാനില്ല’

single-img
12 September 2018

സരിത എസ്.നായരെ കാണാനില്ലെന്നു പൊലീസ്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ പ്രതിയായ സരിതയ്‌ക്കെതിരെ നേരത്തേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, വാറന്റ് നടപ്പിലാക്കാന്‍ പ്രതി സരിതയെ കാണാനില്ലെന്നാണു പൊലീസ് കോടതിയെ അറിയിച്ചത്.

വലിയതുറ പൊലീസാണ് ഈ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. മുന്‍പ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാംപ്രതി സരിത ഹാജരാകാത്തതിനാല്‍ പ്രതി എവിടെയെന്ന് അന്വേഷിക്കാന്‍ കോടതി വലിയതുറ പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു.

ഇതെ തുടര്‍ന്നാണു സരിതയെ കാണാനില്ലെന്ന വിചിത്ര റിപ്പോര്‍ട്ട് പൊലീസ് ഇന്നലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സരിത, ബിജു രാധാകൃഷ്ണന്‍, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണു പ്രതികള്‍.

കാട്ടാക്കട സ്വദേശി അശോക് കുമാര്‍ നടത്തിവന്ന ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന സ്ഥാപനത്തിനു വൈദുതി ഉല്‍പാദിപ്പിക്കാവുന്ന കാറ്റാടിയന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം വാഗ്ദാനം ചെയ്തു നാലരലക്ഷ രൂപ തട്ടിച്ചുവെന്നാണു കേസ്.