ഭാര്യയുടെ തലയറുത്ത് ബാഗിലാക്കി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

single-img
11 September 2018

കര്‍ണാടകയിലെ ചിക്മംഗലൂരുവിലാണ് ദാരുണമായ സംഭവം. ഭാര്യയുടെ തലയറുത്തശേഷം തല ബാഗിലാക്കി 20 കിലോമീറ്റര്‍ ബൈക്കോടിച്ചാണ് സതീഷ് എന്നയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനില്‍ കയറിച്ചെന്ന സതീഷ് കൈവശമുണ്ടായിരുന്ന കറുത്ത ബാഗില്‍ നിന്നു യുവതിയുടെ തല, മുടിയില്‍ പിടിച്ച് പുറത്തെടുത്ത് കാണിച്ചതോടെ അവിടുണ്ടായിരുന്ന പൊലീസുകാര്‍ ഞെട്ടി.

താന്‍ ഭാര്യയെ കൊന്നിട്ടുവന്നതാണെന്ന് ഇയാള്‍ പോലീസുകാരോട് പറഞ്ഞു. ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്. സതീഷും കൊല്ലപ്പെട്ട ഭാര്യ രൂപയും ഒന്‍പതു വര്‍ഷം മുന്‍പാണ് വിവാഹിതരായത്.

ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. തദ്ദേശവാസിയായ ഒരു തൊഴിലാളിയുമായി രൂപയ്ക്ക് പ്രണയമുണ്ടെന്ന് അടുത്തിടെ സതീഷ് അറിഞ്ഞതോടെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ഭാര്യയോട് കയര്‍ത്തു സംസാരിച്ചെങ്കിലും പിന്നീട് ക്ഷമിക്കാന്‍ തയാറായി. എന്നാല്‍ രൂപ കാമുകനുമായി രഹസ്യകൂടിക്കാഴ്ചകള്‍ തുടര്‍ന്നു.

കഴിഞ്ഞ ഞായറാഴ്ച ബെംഗലൂരുവില്‍ നിന്നു സതീഷ് മടങ്ങിയെത്തുന്ന വഴി ഇരുവരെയും ഒന്നിച്ചുകാണാനിടയായി. ഇരുവരെയും സതീഷ് വാള്‍ കൊണ്ട് ആക്രമിച്ചു. രൂപയുടെ ഒപ്പമുണ്ടായിരുന്നയാള്‍ക്കു പരുക്കേറ്റെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നാലെ രൂപയെ സതീഷ് കഴുത്തറുത്ത് കൊന്നു.

തുടര്‍ന്ന് തല ബാഗിലാക്കി 20 കിലോമീറ്റര്‍ ബൈക്ക് ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭാവഭേദമില്ലാതെ കൊലപാതകം വിവരിച്ച സതീഷ്, ഭാര്യയുടെ കാമുകനെ കൂടി കൊലപ്പെടുത്താന്‍ സാധിക്കാത്തതിലാണ് നീരസം പ്രകടിപ്പിച്ചെന്ന് പൊലീസ് പറയുന്നു. സതീഷിനെതിരെ കൊലപാതക കുറ്റത്തിനു കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.