ചരിത്രബോധവും വര്‍ത്തമാനകാല ബോധവുമില്ല, ക്ഷമിക്കണം; സിപിഎമ്മിനെ ട്രോളി വി.ടി. ബല്‍റാം എംഎല്‍എ

single-img
8 September 2018

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട സംഭവത്തില്‍ വി.ടി. ബല്‍റാം എംഎല്‍എ ‘മാപ്പു’പറഞ്ഞു. എന്നാല്‍ പി.കെ. ശശിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണ വിഷയത്തില്‍ സിപിഎമ്മിനെ കണക്കിന് പരിഹസിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു കമ്യൂണിസ്റ്റ് നേതാവിനെതിരായ വിമര്‍ശനങ്ങളും, ‘ഒളിവുകാലത്തെ വിപ്ലവ പ്രവര്‍ത്തനം’ എന്ന പരാമര്‍ശവും ചിലര്‍ക്കുണ്ടാക്കിയ അസ്വസ്ഥതകള്‍ക്ക് ‘ക്ഷമ ചോദിക്കുന്നു’. ചരിത്രബോധമോ വര്‍ത്തമാനകാല ബോധമോ ഇല്ലായ്മയില്‍ നിന്നുള്ള അവിവേകമായി അതിനെ ഏവരും കണക്കാക്കണമെന്ന അഭ്യര്‍ഥന’യും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലുണ്ട്.

ബല്‍റാമിന്റെ കുറിപ്പന്റെ പൂര്‍ണരൂപം

ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ തര്‍ക്കത്തിനിടയില്‍ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കും അതോടൊപ്പം ‘ഒളിവുകാലത്തെ വിപ്ലവ പ്രവര്‍ത്തനം’ എന്ന പരാമര്‍ശത്തിലൂടെ കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാടു സ്ത്രീകള്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇങ്ങോട്ട് പ്രകോപിപ്പിച്ചയാള്‍ക്ക് നല്‍കിയ മറുപടിക്കമന്റാണെന്നും ഞാനായിട്ട് ഒരിക്കലും അത് ആവര്‍ത്തിക്കാനാഗ്രഹിക്കുന്നില്ലെന്നും അന്നു മുതല്‍ എത്രയോ തവണ വിശദീകരിച്ച ആ പരാമര്‍ശങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ ഇപ്പോള്‍ പിന്‍വലിക്കുന്നു. ചരിത്രബോധമോ വര്‍ത്തമാനകാല ബോധമോ ഇല്ലായ്മയില്‍ നിന്നുള്ള അവിവേകമായി അതിനെ ഏവരും കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്റെ ഓഫീസ് രണ്ടുതവണ തകര്‍ക്കുകയും നേരിട്ടു കല്ലെറിഞ്ഞ് ആക്രമിക്കുകയും എട്ടു മാസത്തോളം ജനപ്രതിനിധി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയുമൊക്കെ ചെയ്യാന്‍ ചില സംഘടനകള്‍ രംഗത്തിറങ്ങിയത് അവര്‍ക്ക് സ്ത്രീ സംരക്ഷണക്കാര്യത്തിലും കമ്മ്യൂണിസ്റ്റ് ആരോഗ്യ സംരക്ഷണക്കാര്യത്തിലുമുള്ള ആത്മാര്‍ത്ഥമായ താത്പര്യം മൂലമാണെന്നും ഇപ്പോള്‍ തിരിച്ചറിയുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായത്.

എന്റെ ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ അപരാധമാണെങ്കിലും തിരിച്ച് എന്നോട് അങ്ങേയറ്റം മാന്യവും സംസ്‌ക്കാരസമ്പന്നവുമായ ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ച് എന്റെ തെറ്റ് ബോധ്യപ്പെടുത്തിയ സൈബര്‍ സിപിഎമ്മുകാര്‍ക്കും, എന്നും എപ്പോഴും സമാന നിലപാടുകള്‍ ഉറക്കെപ്പറയാന്‍ ആര്‍ജ്ജവം കാണിച്ചിട്ടുള്ള നിഷ്പക്ഷ സാംസ്‌ക്കാരിക നായകന്മാര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി.