യേശുദാസിന്റെ പല വാക്കുകളും വേദനിപ്പിച്ചിട്ടുണ്ട്; ഗായകന്‍ കെ.ജി മാര്‍ക്കോസ്

single-img
8 September 2018

യേശുദാസ് ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെന്നത് സത്യമാണ് എന്നാല്‍ അത് മറ്റാരും എടുക്കരുതെന്ന് പറയുന്നത് ശരിയല്ലെന്ന് ഗായകന്‍ കെ.ജി മാര്‍ക്കോസ്. യേശുദാസിനെ അനുകരിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ക്കോസ് മനസ്സ് തുറന്നത്.

വര്‍ഷങ്ങളായി ഞാന്‍ കേള്‍ക്കുന്ന കാര്യമാണിത്. യേശുദാസിനെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്നത്. അതിന്റെ പേരില്‍ സിനിമയില്‍ നിന്ന് പോലും എന്നെ പലരും മാറ്റി നിര്‍ത്തി. ദാസേട്ടന്‍ പോലും എന്നെ തെറ്റിദ്ധരിച്ചുവെന്നും മാര്‍ക്കോസ് പറഞ്ഞു. വെളുത്ത വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ എന്നെ പലരും പരിഹസിച്ചു.

സിനിമയില്‍ ദാസേട്ടന്‍ കൊണ്ടു വന്ന ട്രെന്‍ഡ് ആയിരുന്നു അത്. അത് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ദാസേട്ടനെ അനുകരിച്ചായിരുന്നല്ല ഞാന്‍ അങ്ങിനെ ചെയ്തത്. എന്റെ അച്ഛന്‍ വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളായിരുന്നു. അദ്ദേഹം എപ്പോഴും വെള്ള വസ്ത്രം ധരിക്കുമായിരുന്നു. അതായിരുന്നു എന്റെ പ്രചോദനം.

വെളുത്ത നിറം മനസ്സിന്റെ നൈര്‍മ്മല്യം കാണിക്കുന്നതാണ്. കുട്ടിക്കാലം മുതലേ എനിക്കും എന്റെ സഹോദരങ്ങള്‍ക്കും വെള്ള വസ്ത്രമാണ് കൂടുതലും ഉണ്ടായിരുന്നത്. ഞാന്‍ പാടിത്തുടങ്ങിയ കാലം മുതല്‍ വെള്ളയിട്ടിട്ടുണ്ട്. ദാസേട്ടന് പോലും ഞാന്‍ അദ്ദേഹത്തെ അനുകരിക്കുകയാണെന്ന ആ ധാരണ ഉണ്ടായിരുന്നു.

അദ്ദേഹം ഒരു ഐഡന്റിറ്റി ഉണ്ടാക്കി വെച്ചു എന്നത് സത്യം തന്നെ. പക്ഷേ അത് മറ്റാരും ഉപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയാണെന്ന അഭിപ്രായം എനിക്കില്ല. അതിനെതിരെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ദാസേട്ടന്റെ ചില വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെന്നും മാര്‍ക്കോസ് പറഞ്ഞു.