വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഘ്പരിവാര്‍ അനുകൂലികള്‍ വീണ്ടും നാണംകെട്ടു; ‘പണികൊടുത്തത്’ പഴയ ഫോട്ടോ

single-img
6 September 2018

കേരളത്തെ ബാധിച്ച മഹാപ്രളയം ഇറങ്ങിയിട്ടും സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന വ്യാജ വെള്ളപ്പൊക്കത്തിന് ഇനിയും അറുതിയായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന്റെ ഘട്ടം കഴിഞ്ഞപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ വടക്കേ ഇന്ത്യയില്‍ ഇപ്പോഴും ‘വ്യാജ സേവന’ വാര്‍ത്തകള്‍ കൊണ്ട് ഇളക്കം സൃഷ്ടിക്കുന്നത് തുടരുകയാണ്.

ഏറ്റവും ഒടുവില്‍ കാക്കി ട്രൗസറും കാവി മുണ്ടുമുടുത്ത് ക്യാമ്പില്‍ ഭക്ഷണമൊരുക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ചിത്രം കേരളത്തിലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങളെന്ന രീതിയില്‍ പ്രചരിപ്പിച്ചത് ആള്‍ട്ട് ന്യൂസ്.ഇന്‍ വെബ്‌സൈറ്റാണ് പൊളിച്ചടുക്കിയത്.

2014 ഡിസംബറില്‍ പാലക്കാട് തിരുവില്ല്വാമലയിലെ വാര്‍ഷിക പുനര്‍ജനി നൂഴല്‍ ചടങ്ങില്‍ പെങ്കടുക്കാനെത്തിയ ഭക്തര്‍ക്ക് ഭക്ഷണമൊരുക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ക്യാമ്പിലെ ദൃശ്യങ്ങളാണ് 2018 ആഗസ്റ്റിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് എന്ന പേരില്‍ കൊടുത്തിരിക്കുന്നത്.

കാക്കി ട്രൗസര്‍ മാറ്റി ആര്‍.സ്.എസിന്റെ യൂണിഫോം പാന്റ്‌സ് ആക്കിയതുപോലും ഓര്‍ക്കാതെയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. മാത്രമല്ല, samvada.org എന്ന സംഘപരിവാര്‍ വെബ്‌സൈറ്റില്‍ 2014ല്‍ ആര്‍.എസ്.എസുകാര്‍ പുനര്‍ജനി ഗുഹ നൂഴാനെത്തിയ ഭക്തരെ സഹായിച്ച വാര്‍ത്തയ്‌ക്കൊപ്പം ഈ ചിത്രം നല്‍കിയിട്ടുമുണ്ട്.

പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ 3800 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സേവാഭാരതി ഏഴു ലക്ഷം ദുരിതബാധിതര്‍ക്ക് സഹായം എത്തിച്ചു എന്ന വ്യാജ ഫേസ്ബുക്ക് പ്രചാരണത്തിലെ കള്ളക്കളി കണ്ടെത്തിയതും ആള്‍ട്ട് ന്യൂസ്.ഇന്‍ വെബ്‌സൈറ്റായിരുന്നു. വടക്കേ ഇന്ത്യയിലാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ കൂടുതലും നടക്കുന്നത്.