ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ പീഡന പരാതി ഒതുക്കാന്‍ ശ്രമം: ഒരു കോടി രൂപയും ഡിവൈഎഫ്‌ഐയില്‍ ഉന്നത സ്ഥാനവും വാഗ്ധാനം ചെയ്തുവെന്നു പരാതിക്കാരി

single-img
4 September 2018

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് എതിരെ ഡിവൈഎഫ്‌ഐ വനിത നേതാവ് നല്‍കിയ ലൈംഗീക പീഡന പരാതി സിപിഎം അന്വേഷിക്കും. അന്വേഷണത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യുറോ നിര്‍ദ്ദേശിച്ചു.

മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ടിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ആഗസ്ത് 14 നാണ് പരാതി ബൃന്ദയ്ക്ക് കൈമാറിയത്.

ഈ പരാതിയില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിയമ വിദ്യാര്‍ത്ഥി കൂടി ആയ പെണ്‍കുട്ടി സിപിഎം ജനറല്‍ സെക്രട്ടറിക്ക് ഇ മെയിലിലൂടെ പരാതി അയച്ചു. പരാതി ഒതുക്കി തീര്‍ക്കാന്‍ തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്‌ഐയില്‍ ഉന്നത സ്ഥാനവും വാഗ്ധാനം ചെയ്തുവെന്നും പരാതിക്കാരി വ്യക്തമാക്കി.

എംഎല്‍എ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്‍കി. യെച്ചുരിക്ക് അയച്ച ഈ പരാതിയാണ് ഇന്നലെ ചേര്‍ന്ന സിപിഎം അവൈലബിള്‍ പോളിറ്റ് ബ്യുറോ ചര്‍ച്ച ചെയ്തത്.

പരാതിയെ കുറിച്ച് അന്വേഷണം നടത്താനും ശശിയില്‍ നിന്ന് വിശദീകരണം തേടാനും സിപിഎം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അന്വേഷണം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയാകും നടത്തുക. അന്വേഷണ സമിതിയില്‍ ഒരു വനിത അംഗം ഉണ്ടായിരിക്കണം എന്നും സിപിഎം ജനറല്‍ സെക്രട്ടറി സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി ഉണ്ടാകും എന്ന് സിപിഎം കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.