പിതൃസഹോദരന്‍ കടലുണ്ടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ ഒമ്പത് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

single-img
30 August 2018

മലപ്പുറം: പിതൃസഹോദരന്‍ പാലത്തില്‍ നിന്ന് പുഴയിലേക്കെറിഞ്ഞ ഒന്‍പതു വയസുകാരന്‍ മുഹമ്മദ് ഷഹീന്റെ മൃതദേഹം മലപ്പുറം കൂട്ടിലങ്ങാടിക്കടുത്ത് കടലുണ്ടിപ്പുഴയില്‍ കണ്ടെത്തി. കഴിഞ്ഞ അഞ്ചു ദിവസമായി കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയായിരുന്നു.

മൃതദേഹം ഷഹീന്റേതു തന്നെയെന്നു സ്ഥിരീകരിച്ചു. ബന്ധുക്കളും ഷഹീന്റെ അധ്യാപകനുമാണ് സ്ഥിരീകരിച്ചത്. പ്രതിയെയും മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ചു. ആഗസ്ത് 13 നാണ് എടയാറ്റൂര്‍ ഡിഎന്‍എം എയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹീനെ കാണാതാവുന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പിതൃസഹോദരന്‍ മങ്കര തൊടി മുഹമ്മദ്, കുട്ടിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തി എന്ന് കണ്ടെത്തിയത്. കുട്ടിയെ ആനക്കയം പാലത്തില്‍നിന്ന് പുഴയിലേക്ക് എറിഞ്ഞെന്നും മുങ്ങി താഴുന്നത് വരെ നോക്കിനിന്ന് മരണം ഉറപ്പാക്കിയാണ് തിരിച്ച് പോയതെന്നും പ്രതി നേരത്തെ തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നു.

ഇയാള്‍ക്കൊപ്പം കുട്ടി ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ വഴിതിരിവായത്. പ്രതി മുഹമ്മദ് റിമാന്‍ഡിലാണ്. മങ്കരത്തൊടി അബ്ദുള്‍ സലീം, ഹസീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഹീന്‍. പിതാവ് സലീമിന്റെ കൈവശം മൂന്ന് കിലോയോളം സ്വര്‍ണ്ണം ഉണ്ടെന്ന ധാരണയിലാണ് കൊലപാതകം നടത്തിയതെന്നും പ്രതി മൊഴി നല്‍കിയിരുന്നു.

കുട്ടിയെ തട്ടികൊണ്ടു പോയി തടങ്കിലാക്കി സ്വര്‍ണ്ണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. കുട്ടിയെ കണ്ടെത്താന്‍ പൊലീസും, ഫയര്‍ ഫോഴ്‌സും, ട്രോമകെയര്‍ വളണ്ടിയര്‍മാരുടെ സഹായത്തോടെ പുഴയില്‍ തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.