”വിനു പറയുന്ന ഏത് പണിയെടുക്കാനും ഞാന്‍ തയ്യാറാണ്”; അസാധുവാക്കിയ നോട്ടുകളില്‍ 99.3 % തിരിച്ചെത്തിയതോടെ കെ സുരേന്ദ്രന്‍ നാണംകെട്ടു; ചാനല്‍ ചര്‍ച്ചയില്‍ വീമ്പിളക്കിയ പഴയ വീഡിയോ ട്രോളാക്കി സോഷ്യല്‍ മീഡിയ
2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വരുന്നത്. വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകള്‍ക്കും കടലാസുകഷണത്തിന്റെ വിലപോലും ഇല്ലാതാക്കിയ തീരുമാനം. രാജ്യമാകെ ജനത നെട്ടോട്ടമാടിയ കാലം. അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ ശക്തമായ മാസങ്ങള്‍.
എന്നാല്‍ അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ട് അസാധുവാക്കിയ 2016 നവംബര്‍ എട്ടിന് മുന്‍പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്.
ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതോടെ മോദി സര്‍ക്കാരിനെതിരെയും ബിജെപി നേതാക്കള്‍ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
നോട്ടുനിരോധനത്തെ പിന്തുണച്ചു ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വെല്ലുവിളി പരാജയമായതാണ് സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്. നിരോധിച്ച നോട്ടുകള്‍ തിരിച്ചെത്തുമ്പോള്‍ അതിന്റെ മൂല്യത്തില്‍ മൂന്നുലക്ഷം കോടിയുടെ കുറവുണ്ടാകുമെന്നും ആ കുറവാണ് പ്രധാനമന്ത്രി പറഞ്ഞ കള്ളപ്പണമെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.
സുരേന്ദ്രന്‍ അന്ന് പറഞ്ഞത് ‘കള്ളപ്പണം നോട്ടായിട്ടല്ല ഉള്ളത്, ഞാന്‍ വെല്ലുവിളിക്കുന്നു തോമസ് ഐസകിനെ. ഏറ്റവും ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസര്‍വ് ബാങ്കില്‍ ഇല്ലങ്കില്‍ വിനു പറയുന്ന ഏത് പണി എടുക്കാനും ഞാന്‍ തയ്യാറാണ്. മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസര്‍ബാങ്കില്‍ ഉണ്ടാകും, അത് ഉറപ്പാണ്. 14 ലക്ഷത്തില്‍ ഒരു 11 ലക്ഷത്തില്‍ കൂടുതല്‍ നോട്ട് തിരിച്ചു വരാന്‍ പോകുന്നില്ല. പിന്നെ എന്ത് ന്യായമാണ് ഐസക് പറയുന്നത്’
പിന്നെ ഇത് നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ടെന്നും അത് അംഗീകരിക്കുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തോമസ് ഐസക് പറഞ്ഞ കാര്യങ്ങള്‍ നടക്കാന്‍ പോകുന്നില്ല. ഞാന്‍ നാല് ലക്ഷം കൂടുതലാണ് പ്രവചിക്കുന്നത് എങ്കിലും മൂന്ന് ലക്ഷം കോടിരൂപ മിനിമം ബാങ്കിലെത്തില്ലെന്ന് ഉറപ്പിച്ച് പറയുന്നു’. സുരേന്ദ്രന്‍ വെല്ലുവിളി ഏറ്റെടുക്കുന്നുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്.
"മിനിമം മൂന്ന് ലക്ഷം കോടിയുടെ കുറവ് വന്നില്ലെങ്കിൽ വിനു പറഞ്ഞത് ഞാൻ ചെയ്യാം" എന്ന് നവംബർ 21നു കെ സുരേന്ദ്രൻ പറഞ്ഞ ദൃശ്യം! ഇനി എന്ത് പറയുന്നു സുരേന്ദ്രാ! വിനു പറഞ്ഞത് ചെയ്യുമോ?.. !!!
Posted by Kannan Kalamachal Kalamachal on Thursday, December 8, 2016
മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം പരാജയം: അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ
നരേന്ദ്ര മോദി സര്‍ക്കാര്‍ അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 15.41 ലക്ഷം കോടിയുടെ 1000, 500 രൂപ നോട്ടുകളാണ് 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ നിരോധിച്ചത്. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തി.
ഫലത്തില്‍ തിരിച്ചെത്താതിരുന്നത് ഏകദേശം 10,000 കോടി രൂപ (10720 കോടി) രൂപ മാത്രം. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതിവേഗ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആര്‍ബിഐ തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് സ്ഥിരീകരിച്ചത്.
ഹൈ സ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്റ് പ്രൊസസിങ് സിസ്റ്റ(സിവിപിഎസ്)മാണ് നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്താന്‍ പ്രയോജനപ്പെടുത്തിയത്. പിന്‍വലിച്ച അത്രയുംതന്നെ മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് 8000 കോടി രൂപയാണ് പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ രണ്ടിരട്ടിയാണിത്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ 4,912 കോടി രൂപയാണ് പുതിയ നോട്ടിനായി ചെലവിട്ടത്.
വിവിധ ബാങ്കുകള്‍ വഴി ശേഖരിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുകയെന്ന ബൃഹത്തായ ശ്രമം അവസാനിച്ചതായും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ലഭിച്ച നോട്ടുകളെല്ലാം നശിപ്പിക്കുകയും ചെയ്തു. പിന്‍വലിച്ച നോട്ടുകളുടെ കണക്കുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നോട്ടുകള്‍ എണ്ണിതീര്‍ന്നിട്ടില്ലെന്നായിരുന്നു ഇതുവരെയുള്ള റിസര്‍വ് ബാങ്കിന്റെ മറുപടി. നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും തീരുമാനം പരാജയമായിരുന്നുവെന്ന ആരോപണത്തിന് കരുത്ത് പകരുന്നതാണ് പുതിയ കണക്കുകള്‍.