മലയാളത്തിലെ യുവ നടന്മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഗണേഷ്‌കുമാര്‍ എംഎല്‍എ

single-img
28 August 2018

പ്രളയം ബാധിച്ച് കേരളം മുങ്ങിയപ്പോഴും മലയാളത്തിലെ യുവനടന്‍മാര്‍ എവിടെയായിരുന്നുവെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇവര്‍ കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്നുണ്ട്, എന്നാല്‍ നാടിനൊരു ദുരന്തം വന്നപ്പോള്‍ ഇവര്‍ ഒരു സഹായവും ചെയ്തില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. താരങ്ങളുടെ പേര് പറയാതെയായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. കുരിയോട്ടുമല ആദിവാസി ഊരുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

ഗണേഷ് കുമാറിന്റെ വാക്കുകള്‍–

‘നല്ല മനസ്സുള്ളവര്‍ ലോകത്ത് ഇപ്പോഴും ഉണ്ട്. അവരെ തിരിച്ചറിയുന്നില്ലെന്ന് മാത്രം, കുഴപ്പക്കാരെ മാത്രമേ നാം കാണാറുളളൂ. നല്ല മനസ്സുള്ള, നിശബ്ദരായി സഹായിക്കുന്ന ആളുകള്‍ നമുക്ക് ഇടയില്‍ ഉണ്ട്.’ ‘സിനിമാപ്രവര്‍ത്തകരുടെ കാര്യം നോക്കാം, കോടിക്കണക്കിന് രൂപ ശമ്പളം മേടിക്കുന്ന പല ആളുകളുടെയും ദുരിതം വന്നപ്പോള്‍ കാണാനില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അഞ്ചുപൈസ കൊടുത്തതുമില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം പറ്റുന്ന മലയാളത്തിലെ ചില നടന്മാര്‍, ചില യുവ നടന്മാര്‍ അവരെയൊന്നും കാണാനേയില്ല. ‘

‘വെറും അഞ്ച് ദിവസത്തേയ്ക്ക് 35 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഹാസ്യ നടന്മാരുണ്ട്. ഇവരെയും കാണുന്നില്ല. സുരാജ് വെഞ്ഞാറമൂടിനെ പോലുള്ള പാവങ്ങള്‍ സഹായിച്ചിട്ടുണ്ട്. അവരൊന്നും കൂടുതല്‍ ശമ്പളം വാങ്ങുന്നവരല്ല. ഈ അഞ്ച് ദിവസത്തേയ്ക്ക് 35 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അഞ്ചുപൈസ കൊടുത്തില്ല.’

‘ഒരു കട ഉദ്ഘാടനത്തിന് മുപ്പത് ലക്ഷം രൂപ വാങ്ങുന്ന താരങ്ങളുണ്ട്. ആ പൈസ എങ്കിലും അവര്‍ കൊടുക്കേണ്ടേ, അവര്‍ പത്ത് ലക്ഷം കൊടുത്തു. കോടിക്കണക്കിന് രൂപ വാങ്ങുന്നവര്‍ പ്രസ്താവന കൊടുക്കാനും ഫെയ്‌സ്ബുക്കില്‍ എഴുതാനും തയാറാകുമ്പോള്‍ ഞാന്‍ അതില്‍ പ്രതിഷേധിക്കുന്നു’.

‘ഞാനും ഒരു കലാകാരനാണ്. ഫെയ്‌സ്ബുക്കില്‍ ആകാശത്ത് ഇരുന്ന് അഭിപ്രായം പറയുന്ന ചില ആളുകള്‍ ഒരു സഹായവും നല്‍കിയില്ല. ഇവിടെ ക്ലബിലുള്ള കുട്ടികള്‍ പിരിച്ചെടുത്ത തുക ചെറുതാണെങ്കില്‍ പോലും അത് ദുരിതാശ്വാസനിധിയിലേയ്ക്ക് അവര്‍ നല്‍കി. പത്തനാപുരം കാര്‍ഷിക വികസന ബാങ്കിന്റെ ഒരു ലക്ഷം രൂപ ഞാന്‍ തന്നെയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

ഇവിടെ മലയാളിയുടെ സ്‌നേഹത്തിന്റെ കോടിക്കണക്കിന് രൂപയുടെ പങ്കുപറ്റുന്ന ചില നടന്മാര്‍ ഒരു സഹായവും നല്‍കാതിരുന്നത് മോശമാണ്. വളരെ കുറച്ച് ആളുകളാണ് ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നല്‍കിയത്. അത് നമ്മള്‍ ശ്രദ്ധിക്കണം, ആ ലിസ്റ്റ് എടുത്ത് നോക്കണം. ഇത്രയും ദുരിതം കേരളത്തിന് വന്നപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്തു എന്ന് അവരോട് ചോദിക്കണം. ‘നന്മ നശിച്ചിട്ടില്ലാത്ത മനുഷ്യന്റെ വലിയ മനസ്സാണ് നാം പോയ നാളുകളില്‍ കണ്ടത്. സ്‌നേഹം എല്ലാവരിലും ഉണ്ട്. ജാതിയും രാഷ്ട്രീയവും ഒന്നും അതിനിടയില്‍ ഒന്നുമല്ല’.–ഗണേഷ് കുമാര്‍ പറഞ്ഞു.