സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ അമേരിക്കയിലേക്ക് ‘മുങ്ങി’: പ്രതിഷേധവുമായി ഒരു വിഭാഗം ഡോക്ടര്‍മാര്‍

single-img
26 August 2018

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ ആര്‍.എല്‍ സരിതയുടെ അമേരിക്കന്‍ യാത്രയെ ചൊല്ലി വിവാദം. അമേരിക്കയിലെ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് സംഘടിപ്പിക്കുന്ന ഇന്റര്‍ നാഷണല്‍ സെമിനാര്‍ ഓണ്‍ എമേര്‍ജിങ്ങ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ പങ്കെടുക്കാനായാണ് ഒരാഴ്ചത്തേക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അമേരിക്കയിലേക്ക് പോയത്.

ഇതിനെതിരെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രളയക്കെടുതിക്കുശേഷം ഇപ്പോള്‍ സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. പകര്‍ച്ച വ്യാധികള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള നടപടികള്‍ ഏകോപിപ്പിക്കേണ്ടതിന്റെ ചുമതല ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ്.

ഡയറക്ടര്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമിന്റെ ചുമതലയും ഡയറക്ടര്‍ക്കാണ്. എല്ലാ ദിവസവും അവലോകന യോഗങ്ങളും ചേരേണ്ടതുണ്ട്. ഈ ഉത്തരവാദിത്വങ്ങള്‍ എല്ലാം നിലനില്‍ക്കെ ഡോ. ആര്‍.എല്‍ സരിത അമേരിക്കയിലേക്ക് പോയതാണ് ഒരു വിഭാഗം ഡോക്ടര്‍മാരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഡയറക്ടറുടെ ചുതല ഇപ്പോള്‍ അഡീഷണല്‍ ഡയറക്ടര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ആര്‍.എല്‍ സരിതയ്ക്ക് കഴിഞ്ഞ മാസം 30ന് അമേരിക്കന്‍ യാത്രയ്ക്ക് അനുമതി നല്‍കിയതാണെന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. നേരത്തെ അനുമതി നല്‍കിയാലും ഇപ്പോഴത്തെ സ്ഥിതി പരിഗണിക്കേണ്ടേ എന്ന ചോദ്യത്തിന് മന്ത്രിയുടെ ഓഫീസിന് മറുപടിയില്ല.

ഈ മേഖലയിലെ വിദഗ്ധരെ സെമിനാറിന് അയക്കുന്നതിനു പകരം അഡ്മിനിസ്‌ട്രേറ്റീവ് കേഡറില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍ തന്നെ നേരില്‍ പോകുന്നതെന്തിനാണ് എന്ന ചോദ്യത്തിനും ആരോഗ്യവകുപ്പ് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. മന്ത്രി കെ.രാജുവിന്റെ ജര്‍മ്മന്‍യാത്രയുടെ വിവാദം കെട്ടടങ്ങും മുമ്പാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ അമേരിക്കന്‍ യാത്രയും വിവാദമായിരിക്കുന്നത്.

ആരോഗ്യവകുപ്പ് ഡയറക്ടറെ തിരികെ വിളിക്കണമെന്ന് ഒരു വിഭാഗം ഡോക്ടര്‍മാരും പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ മറ്റ് ഡോക്ടര്‍മാരുടെ കാര്യങ്ങളില്‍ കടുംപിടിത്തം പിടിക്കുന്ന ഡയറക്ടര്‍ ഡോക്ടര്‍ ആര്‍.എല്‍ സരിത സ്വന്തം കാര്യത്തില്‍ മാത്രം തോന്ന്യവാസമാണ് കാണിക്കുന്നതെന്ന് ചില ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.