‘യുഎഇയുടെ സഹായം വേണ്ടെന്ന കേന്ദ്രനിലപാടിന് പിന്നില്‍ ആര്‍എസ്എസ്’

single-img
23 August 2018

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് യുഎഇയുടെ സഹായം വേണ്ടെന്ന കേന്ദ്രനിലപാട് കേരളത്തോടുള്ള വൈരാഗ്യപരമായ നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഎഇ വാഗ്ദാനം ചെയ്ത ഈ തുക വാങ്ങാന്‍ അനുമതിയില്ലെങ്കില്‍ തത്തുല്യമായ തുക കേന്ദ്രം നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംഘപരിവാറും സേവാ ഭാരതിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്ന ആഹ്വാനത്തിന്റെ ഭാഗമാണ് ബി.ജെ.പി. സര്‍ക്കാരിന്റെ ഈ നിലപാട്. ഐക്യരാഷ്ട്രസഭയും യു.എ.ഇ ഗവണ്‍മെന്റും, ഖത്തര്‍ ഗവണ്‍മെന്റും ഇപ്പോള്‍ തന്നെ സഹായം വാഗ്ദാനം ചെയ്തുകഴിഞ്ഞു.

ഇതു സ്വീകരിക്കാന്‍ പാടില്ല എന്നാണ് കേന്ദ്ര നിലപാടെങ്കില്‍ വാഗ്ദാനം ചെയ്ത തുകയ്ക്ക് തതുല്യമായ തുക അധികമായി കേരളത്തിനനുവദിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് സന്നദ്ധമാകണം. പ്രളയക്കെടുതിക്കു വിധേയമായ ജനങ്ങളെ പുനരധിവസിപ്പിക്കാനും, പുതിയൊരു കേരളം സൃഷ്ടിക്കാനും ദൃഢപ്രതിജ്ഞയോടു കൂടി സംസ്ഥാനഗവണ്‍മെന്റ് രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനു സര്‍വ്വകക്ഷി യോഗം പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യാ ഗവണ്‍മെന്റ് വിദേശസഹായം സ്വീകരിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ്. ലോകബാങ്ക്, അന്താരാഷ്ട്രനാണയനിധി, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യന്‍ വികസന ബാങ്ക്, അമേരിക്ക, ജപ്പാന്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ വിവിധ സഹായങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്.

മറ്റുരാജ്യങ്ങളെ പല സന്ദര്‍ഭങ്ങളിലും ഇന്ത്യ സഹായിച്ചിട്ടുമുണ്ട്. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍, ബംഗ്ലാദേശ് തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളെ ഇന്ത്യ സഹായിച്ചതാണ്. ഇത്തരം വിദേശസഹായം പ്രളയബാധിത പ്രദേശങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളോ, കീഴ്‌വഴക്കങ്ങളോ എതിരാണെങ്കില്‍ അതിനൊരു മാറ്റം വരുത്തിക്കൊണ്ട് ഇപ്പോള്‍ വാഗ്ദാനം ചെയിതിട്ടുള്ള സഹായങ്ങള്‍ കേരളത്തിനു ലഭ്യമാക്കുന്നതിനുളള ഇടപെടലുകള്‍ ഉണ്ടാകണം.

കേരളനിയമസഭ ഇക്കാര്യം ഐകകണ്‌ഠേന ആവശ്യപ്പെടണം. കേരള ജനതയുടെ ഈ ആവശ്യത്തിനുമുന്നില്‍ ഒറ്റക്കെട്ടായി നിന്നു കേന്ദ്രഗവണ്‍മെന്റിന്റെ നിലപാടു തിരുത്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.