വിദേശ രാജ്യങ്ങളില്‍ നിന്ന് ദുരിതാശ്വാസ സഹായം സ്വീകരിക്കാന്‍ ഇന്ത്യയില്‍ വ്യവസ്ഥയില്ലെന്ന വാദം തെറ്റ്
വിദേശ രാജ്യങ്ങളില്‍ നിന്ന് ദുരിതാശ്വാസ സഹായം സ്വീകരിക്കാന്‍ ഇന്ത്യയില്‍ വ്യവസ്ഥയില്ലെന്ന വാദം തെറ്റ്. 2004 വരെ ഇന്ത്യ വിദേശത്ത് നിന്ന് ദുരിതാശ്വാസ സഹായം സ്വീകരിച്ചിരുന്നു. 2004ല്‍ ബിഹാറിലെ ദുരന്ത നിവാരണത്തിനാണ് ഇന്ത്യ അവസാനമായി വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിച്ചത്. അതിന് ശേഷം സുനാമി ദുരന്ത കാലത്ത് വിദേശ സഹായം ആവശ്യപ്പെടേണ്ട എന്നൊരു നയം രാജ്യമെടുത്തിരുന്നു.
സഹായം അങ്ങോട്ട് ആവശ്യപ്പെടേണ്ട എന്നതൊഴിച്ചാല്‍ ഏതെങ്കിലും രാജ്യം സഹായം വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കുന്നതില്‍ നിലവില്‍ ഒരു തടസ്സവുമില്ല. 2016ലെ ദേശീയ ദുരന്തനിവാരണ രൂപരേഖയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ നേരിട്ടല്ല, കേന്ദ്ര സര്‍ക്കാര്‍ വഴിയാണ് ഇത്തരം സഹായങ്ങള്‍ സ്വീകരിക്കേണ്ടതെന്ന് ദുരന്തനിവാരണ രൂപരേഖയില്‍ പറയുന്നു.
വിദേശ സഹായത്തിന്‍റെ ഏകോപനം വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പും കേന്ദ്ര സര്‍ക്കാരും നടത്തണം. ഒപ്പം കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തി വേണം ലഭ്യമായ സഹായങ്ങള്‍ വിനിയോഗിക്കാനെന്നും രാജ്യത്തിന്‍റെ ദേശീയ ദുരന്ത നിവാരണ രൂപരേഖയില്‍ പറയുന്നു.
അതിനിടെ കേരളത്തിലെ പ്രളയത്തില്‍ വിദേശ സഹായ വാഗ്ദാനങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇന്ത്യയുടെ നയം വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാര്‍ത്ത കുറിപ്പ് ഇറക്കി. കേരളത്തിലെ കെടുതികള്‍ നേരിടാന്‍ വിദേശ സഹായം വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയ്ക്ക് സ്വയം പര്യാപ്തത ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്.
സഹായ വാഗ്ദാനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും എന്നാല്‍ ഇത് സ്വീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതേ സമയം വിദേശ ഫൗണ്ടേഷനുകള്‍ വഴി സഹായം സ്വീകരിക്കാം എന്ന് പറയുന്നുണ്ട്. ഇതോടെ യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായവും ഔദ്യോഗികമായി കേരളത്തിന് ലഭിക്കില്ല. ഇതോടൊപ്പം യുഎന്‍ സഹായങ്ങളും കേരളത്തില്‍ എത്തില്ല.
കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് യുഎഇ ഇന്ത്യയ്ക്ക് 700 കോടിയുടെ സാന്പത്തികസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദേശരാജ്യങ്ങളുടെ സംഭാവനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ നയം അനുസരിച്ച് ഈ സഹായം കേരളത്തിന് കിട്ടില്ല എന്ന സ്ഥിതി വന്നു. ഇതിനെതിരെ വന്‍തോതില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ രാത്രി തന്നെ ദില്ലിയില്‍ ഉന്നതതലയോഗത്തിലാണ് ഇന്ത്യയുടെ ഔദ്യോഗിക തീരുമാനം എടുത്തത്.
യുഎഇ ഇത്രയും വലിയ തുക സഹായമായി പ്രഖ്യാപിച്ചതും അവരുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധവും ഇക്കാര്യം പുനപരിശോധിക്കാന്‍ കാരണമായി. യുഎഇയെ കൂടാതെ ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായവാഗ്ദാനവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ദുരന്തഘട്ടങ്ങളില്‍ വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന പതിനഞ്ച് വര്‍ഷത്തെ നയം മാറ്റേണ്ടതില്ലെന്നാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയം.
നേരത്തെ ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലും പ്രളയമുണ്ടായപ്പോഴും വിദേശരാജ്യങ്ങളുടെ സഹായം ഇന്ത്യ നിഷേധിച്ചിരുന്നു. ഇതേ നിലപാട് ഇപ്പോഴും തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതേസമയം വ്യക്തിപരമായി യുഎഇ ഭരണാധികാരികള്‍ക്ക് കേരളത്തെ സഹായിക്കുന്നതില്‍ ഒരു തടസ്സവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. യുഎഇ ഭരണാധികാരികള്‍ക്കോ ദുബായ്,അബുദാബി കിരീടാവകാശികള്‍ക്കോ മുഖ്യമന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ ദുരിതാശ്വാസനിധിയിലേക്ക് വ്യക്തിപരമായി സഹായം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാരിലെ ഉന്നതവൃത്തങ്ങള്‍ വിശദീകരിച്ചു.