സംസ്ഥാനത്ത് ജലജന്യരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും സാധ്യത

single-img
20 August 2018

സംസ്ഥാനത്ത് ജലജന്യരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാലിന്യസംസ്‌കരണത്തിനും ശുചീകരണത്തിനും മുന്‍തൂക്കം നല്‍കണം. കിണറുകളിലുള്ള വെള്ളം ക്ലോറിനേഷനുശേഷം മാത്രം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജനകീയപങ്കാളിത്തത്തോടെ ക്യാംപയിനായി മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുകയും മാലിന്യം നീക്കം ചെയ്ത സ്ഥലങ്ങള്‍ അണുവിമുക്തമാക്കുകയും ചെയ്യുക എന്നതാണ് ആദ്യ പടി.

ഇതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സന്നദ്ധസംഘടനാപ്രവര്‍ത്തകരും കുടുംബശ്രീ, ആരോഗ്യ സേന അംഗങ്ങളും നേതൃത്വം നല്‍കും. ശുദ്ധജല ലഭ്യത ഉറപ്പാക്കുകയും കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുകയും ചെയ്യും. വാട്ടര്‍ അതോറ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുക.

ആരോഗ്യപ്രവര്‍ത്തകര്‍ ക്ലോറിന്‍ ഗുളികകള്‍ വിതരണം ചെയ്യുകയും അതിന്റെ ഉപയോഗക്രമം വിശദീകരിക്കുകയും ചെയ്യും. ഒ.ആര്‍.എസ് ഡിപ്പോ ക്രമീകരിക്കും. ജലജന്യരോഗം ഉള്ളവരില്‍ പ്രത്യേക പരിശോധന നടത്തി ചികിത്സ ഉറപ്പാക്കും. വാട്ടര്‍ അതോറ്റിയും ഭക്ഷ്യസുരക്ഷാവകുപ്പും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും.

എലിപ്പനി നിയന്ത്രണത്തിന് ഡോക്‌സിസൈക്ലിന്‍ പ്രതിരോധമരുന്ന് വിതരണം ചെയ്യും. അംഗനവാടികളിലെയും സ്‌കൂളുകളിലേയും ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കും. ഭക്ഷ്യയോഗ്യമല്ലാത്തവ സുരക്ഷിതമായി നശിപ്പിച്ച് പകരം ഭക്ഷ്യധാന്യമെത്തിക്കും. വെള്ളം കയറിയ വീടുകളിലെ ഭക്ഷ്യവസ്തുക്കളും ഇതുപോലെ പരിശോധനയ്ക്ക് വിധേയമാക്കും.

നീരീക്ഷണത്തിന് സംസ്ഥാനതല കണ്‍ട്രോള്‍ റൂം തുറക്കും. ടോള്‍ ഫ്രീ നമ്പര്‍ ആരംഭിക്കും. ജില്ലാതലത്തില്‍ നോഡല്‍ ഓഫിസറെ നിയമിക്കും. നിലവില്‍ മരുന്നിന് ക്ഷാമമില്ല, ആവശ്യമുള്ളവര്‍ മെഡിക്കല്‍ സെല്ലുമായി ബന്ധപ്പെടണം. പ്രളയക്കെടുതി ഏറ്റവുമധികം ദുരിതം വിതച്ച എട്ട് ജില്ലകളിലും കോഴിക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഏതാനും മേഖലകളിലും പ്രളയാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സെല്ലുകള്‍ രൂപീകരിക്കും.

ഓരോ ക്യാംപുകളും നിരീക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധികളുണ്ടെങ്കില്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാനും ഐസലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാംപുകളില്‍ സേവനത്തിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഡോക്ടര്‍മാരടങ്ങുന്ന സംഘമെത്തിയിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

വളംകടി, ചെങ്കണ്ണ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ രോഗം വ്യാപിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം സാഹചര്യത്തില്‍ ചികിത്സയും ബോധവത്കരണവും ഫലപ്രദമായി നടപ്പാക്കും. കൊതുകുജന്യരോഗങ്ങള്‍ തടയാന്‍ കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കീടനാശിനി തളിക്കും. കൊതുകുള്ള പ്രദേശങ്ങളില്‍ ഫോഗിങ് നടത്തും. ഡ്രൈഡേ ആചരിക്കും. അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. അവധി ദിവസങ്ങളിലും ജീവനക്കാരുടെ സേവനം ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.