ദുരന്തകാലത്തെ മാലിന്യ നിര്‍മ്മാര്‍ജനം എങ്ങനെ വേണം

single-img
19 August 2018

സംസ്ഥാനത്ത് പ്രളയബാധയില്‍പ്പെട്ടവര്‍ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഴയുടെ ശക്തി കുറയുന്നുമുണ്ട്. അടുത്തഘട്ടം ദുരിതാശ്വാസക്യാമ്പില്‍നിന്ന് സ്വന്തം വീടുകളിലേക്കുള്ള പ്രളയബാധിതരുടെ തിരിച്ചു പോക്കാണ്. അപ്പോള്‍ നേരിടേണ്ടി വരുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്ന് മാലിന്യനിര്‍മാര്‍ജനമാണ്.

ദുരന്തകാലത്തെ മാലിന്യനിര്‍മാര്‍ജനം എങ്ങനെ വേണമെന്നതിനെ കുറിച്ച് മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം.

ദുരന്തകാലത്തെ മാലിന്യ നിര്‍മ്മാര്‍ജനം

പ്രളയകാലത്ത് വെള്ളമിറങ്ങിയാല്‍ ആദ്യം ആളുകള്‍ ചെയ്യുന്നത് സ്വന്തം വീടുകളിലേക്ക് മടങ്ങി പോവുകയാണ് എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. അതില്‍ ഉള്‍പ്പെട്ട സുരക്ഷാ പ്രശ്‌നങ്ങളും പറഞ്ഞിരുന്നു. ഇനി രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം. ദുരന്തകാലത്തെ മാലിന്യ നിര്‍മ്മാര്‍ജനം.

പ്രളയവും വെള്ളപ്പൊക്കവും ധാരാളം ഖരമാലിന്യ ഉണ്ടാക്കും. പൊതുവില്‍ പറഞ്ഞാല്‍ ഇത് രണ്ടു തരത്തില്‍ ഉണ്ട്.

1. ദുരന്തത്തിന് മുന്‍പ് ഉപയോഗപ്രദമായിരുന്ന വസ്തുക്കള്‍ ദുരന്തം കാരണം മലിനമായി തീരുന്നത്. പ്രളയത്തില്‍ നശിക്കുന്ന മരം, വീട്ടുപകരണങ്ങള്‍, പൊളിഞ്ഞു വീഴുന്ന കെട്ടിടങ്ങള്‍, എമ്പാടും കേറിക്കിടക്കുന്ന ചെളി, മറിഞ്ഞു പോകുന്നതും ചീഞ്ഞുപോകുന്നതും ആയ മരങ്ങള്‍, വാഹനങ്ങള്‍ ഇവയെല്ലാം ദുരന്തകാലത്ത് പുതിയതായി ഉണ്ടാകുന്ന മാലിന്യങ്ങള്‍ ആണ്.

2. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങള്‍ (കക്കൂസ് മാലിന്യങ്ങള്‍, ബാക്കി വരുന്ന ഭക്ഷണം, പ്ലാസ്റ്റിക് കുപ്പികള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍, ക്യാംപിലേക്ക് ഓരോ വസ്തുക്കള്‍ കൊണ്ടുവരുമ്പോള്‍ ഉണ്ടാകുന്ന പാക്കിങ് വേസ്റ്റ്).

പല സാഹചര്യത്തിലും നഗരത്തില്‍ ഉണ്ടായിരുന്ന മാലിന്യ നിര്‍മ്മാര്‍ജന സംവിധാനങ്ങള്‍ ദുരന്തം താറുമാറാക്കും. പതിവിലും ആയിരം മടങ്ങ് മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട സാഹചര്യവും ഉണ്ടാകും. ഇത് ഭൗതിക സൗകര്യങ്ങളുടേയും, തൊഴിലാളികളുടേയും കഴിവിനപ്പുറത്ത് ആയിരിക്കും. സംവിധാനം കൂപ്പുകുത്തും.

കേരളത്തില്‍ കാര്യങ്ങള്‍ ഒന്ന് കൂടി വഷളാണ്. കാരണം സാധാരണമായി നന്നായി പ്രവര്‍ത്തിക്കുന്ന ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജനം സംവിധാനം പോലും ഒരു മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും ഇല്ല. അവിടെയാണ് ആയിരക്കണക്കിന് ടണ്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത്. മറ്റൊരു മിനി ദുരന്തമായി ഇത് മാറും.

അന്താരാഷ്ട്ര രംഗത്ത് ദുരന്തകാല മാലിന്യ നിര്‍മ്മാര്‍ജനത്തിന് സ്വീകരിക്കുന്ന രീതികള്‍ എന്തൊക്കെയാണെന്ന് ചുരുക്കി പറയാം.

1. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മാലിന്യ സംസ്‌കരണത്തിന് എന്ത് സംവിധാനങ്ങള്‍ ആണ് ഉള്ളത്, എത്ര ആളുകള്‍ അവിടെ തൊഴിലെടുക്കുന്നുണ്ട്, അവര്‍ക്ക് എത്രത്തോളം സാങ്കേതിക ജ്ഞാനം ഉണ്ട് എന്നതിന്റെ കണക്കെടുപ്പ് നടത്തുക

2. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഏതൊക്കെ മാലിന്യങ്ങള്‍ എത്ര അളവില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്നതിന്റെ കണക്കെടുപ്പ് നടത്തുക. ഇത് രണ്ടും വെള്ളമിറങ്ങി അടുത്ത ഇരുപത്തിനാല് മണിക്കൂറിനകം നടത്തിയിരിക്കണം.

3. ഏതൊക്കെ തരം മാലിന്യങ്ങളാണ് കൈകാര്യം ചെയ്യാനുള്ളത് എന്നതിന്റെ ലിസ്റ്റ് ഉണ്ടാക്കുക. പൊതുവില്‍ താഴെ പറയുന്ന വസ്തുക്കളാണ് ഒരു പ്രളയത്തില്‍ ഉണ്ടാകുന്നത്;

പൊളിഞ്ഞു പോയതോ പൊളിച്ചു കളയുന്നതോ ആയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍

മരത്തിന്റെ ഉരുപ്പടികള്‍ (ചീത്തയായ ഫര്‍ണിച്ചര്‍, മേശകള്‍, കസേരകള്‍, വാതില്‍, ജനല്‍)

ചീത്തയായ ബെഡ്ഡുകള്‍, സോഫകള്‍

പ്ലാസ്റ്റിക് വസ്തുക്കള്‍

വസ്ത്രങ്ങള്‍

പേപ്പര്‍

ചീത്തയായ ഭക്ഷണവസ്തുക്കളും ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന മറ്റു വസ്തുക്കളും

ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, തുടങ്ങിയ വൈറ്റ് ഗുഡ്‌സ്

കമ്ബ്യൂട്ടര്‍, മൊബൈല്‍ഫോണ്‍, ഇന്‍വെര്‍ട്ടര്‍, സോളാര്‍ തുടങ്ങിയ ഇലക്‌ട്രോണിക് വേസ്റ്റ്

വീട്ടിലും ആശുപത്രിയിലും ഫാര്‍മസിയിലും ഉള്ള മരുന്നുകള്‍

ലോബോറട്ടറികളില്‍ ഉള്ള രാസവസ്തുക്കള്‍

വളക്കടകളിലും മറ്റുമുള്ള കീടനാശിനികള്‍

ഫാക്ടറികളിലും മറ്റും ഉണ്ടായിരുന്ന രാസപദാര്‍ത്ഥങ്ങള്‍

മൃഗങ്ങങ്ങളുടെ മൃതദേഹങ്ങള്‍

മറിഞ്ഞു വീണതും ചീഞ്ഞു പോയതും ആയ മരങ്ങള്‍

കേടായ വാഹനങ്ങള്‍

ദുരിതാശ്വാസ ക്യാമ്പില്‍ പുതിയതായി ഉണ്ടാകുന്ന മാലിന്യങ്ങള്‍

എവിടെയും നിറഞ്ഞു നില്‍ക്കുന്ന ചെളി

4. പ്രളയത്തിന്റെ സാഹചര്യത്തില്‍ ഇവയില്‍ പുതിയ ക്യാമ്പ് മാലിന്യങ്ങള്‍ ഒഴിച്ച് മറ്റെല്ലാം ചെളിയില്‍ മുങ്ങിയ അവസ്ഥയില്‍ ആയിരിക്കും. എങ്ങനെയാണ് ഈ വസ്തുക്കളെ കൈകാര്യം ചെയ്യുന്നതെന്ന് സര്‍ക്കാരിന് വ്യക്തമായ രൂപം അടുത്ത നാല്‍പത്തി എട്ടുമണിക്കൂറിനുള്ളില്‍ ഉണ്ടാകണം.

അല്ലെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനം ജനങ്ങള്‍ നേരിട്ട് ഏറ്റെടുക്കും (ഇന്ന് തന്നെ പാലത്തിന്റെ മുകളില്‍ കിടന്നിരുന്ന മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിക്കളയുന്ന വീഡിയോ കണ്ടു, ഇനിയുള്ള ദിവസങ്ങളില്‍ മറ്റു പ്രായോഗികമായ സൊല്യൂഷന്‍സ് നല്‍കിയില്ലെങ്കില്‍ തീര്‍ച്ചയായും നാട്ടുകാര്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വയം കണ്ടുപിടിക്കും).

5. നാല് അടിസ്ഥാന കാര്യങ്ങള്‍ ആണ് ദുരന്തകാലത്തെ വേസ്റ്റ് മാനേജ്‌മെന്റില്‍ പ്രധാനമായിട്ടുള്ളത്

എത്ര കൂടുതല്‍ വസ്തുക്കള്‍ വീട്ടില്‍ തന്നെ പുനരുപയോഗിക്കുന്നുവോ അത്രയും കുറച്ചു മാലിന്യമേ പുറത്തേക്ക് കളയാന്‍ ഉണ്ടാകുകയുള്ളൂ. അതുകൊണ്ടു തന്നെ വസ്തുക്കള്‍ വൃത്തിയാക്കി രണ്ടാമത് ഉപയോഗിക്കുന്നതും (ൃലൗലെ), വേറെ എന്തിനെങ്കിലും പകരമായി ഉപയോഗിക്കുന്നതും (ൃലര്യരഹല) പ്രോത്സാഹിപ്പിക്കണം.

കാമ്പിലേക്ക് വസ്തുക്കള്‍ കൊണ്ടുവരുന്നത് എത്ര കുറച്ചു പ്ലാസ്റ്റിക്ക് പാക്കിങ്ങുകള്‍ ഉപയോഗിക്കുന്നുവോ അത്രയും നല്ലതാണ്

പുറത്തേക്ക് കളയുന്ന വസ്തുക്കള്‍ ഒരുമിച്ചു കൂട്ടിയിടാതെ തരം തിരിച്ചു മാറ്റിയിടണം.

വീട്ടില്‍ നിന്നും ഇത്തരത്തില്‍ വേര്‍തിരിച്ചിട്ട വസ്തുക്കള്‍ ശേഖരിക്കാന്‍ സര്‍ക്കാരിന്റെ വ്യക്തമായ ഒരു സംവിധാനം വേണം. അത് ഒരാഴ്ചക്കകം സജ്ജമാവുകയും വേണം.

6. മാലിന്യങ്ങള്‍ ശേഖരിക്കാനും നിര്‍മ്മാര്‍ജനം ചെയ്യാനും ഇപ്പോള്‍ തന്നെ ഒരു സംവിധാനവും ഇല്ലാത്ത സംസ്ഥാനത്തില്‍ പുതിയതായി എല്ലാ മാലിന്യങ്ങള്‍ക്കും വെവ്വേറെ സംവിധാനങ്ങള്‍ ഉണ്ടാക്കുക എന്നത് സര്‍ക്കാര്‍ സംവിധാനത്തിന്റെ സാധാരണ സ്പീഡനുസരിച്ചു പ്രായോഗികമായ കാര്യമല്ല. ഇതിന് പണം എവിടെ നിന്നും കിട്ടും, പണം കിട്ടിയാല്‍ പോലും കേരളത്തില്‍ ഒരിടത്തും മാലിന്യം സംസ്‌കരിക്കാന്‍ പോയിട്ട് ശേഖരിച്ചു വെക്കാന്‍ പോലും സ്ഥലം തരാന്‍ ആരും തയ്യാറാല്ലല്ലോ. എന്തിന് ആരുടെ എങ്കിലും വീടിന്റെ അടുത്ത് മാലിന്യങ്ങള്‍ സംഭരിച്ചുവെക്കാന്‍ പോലും ആളുകള്‍ അനുവദിക്കില്ല (Not In My Back Yard,NIMBY).

7. ഈ വിഷയത്തെ സര്‍ക്കാര്‍ എങ്ങനെയും നേരിട്ടേ മതിയാകൂ. കാരണം ഖരമാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് എലിയും മറ്റു രോഗവാഹകരും പെരുകാന്‍ ഇടയാക്കും, മാലിന്യങ്ങള്‍ വീടിനടുത്തു നിന്നും മാറ്റാതെ പുനര്‍ നിര്‍മ്മാണം സാധ്യമല്ല. മാലിന്യങ്ങള്‍ വീടിനു മുന്‍പില്‍ കിടക്കുന്നിടത്തോളം കാലം മാനസികമായി ദുരന്തം ആളുകളില്‍ നിന്നും അകലുന്നുമില്ല.

8. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപടേണ്ടി വരും, ഉപയോഗിച്ച് ഓരോ വാര്‍ഡിലും വെറുതെ കിടക്കുന്ന സ്ഥലം കുറച്ചു നാളത്തേക്ക് താല്‍ക്കാലികമായി ശേഖരിച്ചു വക്കാനുള്ള സ്ഥലമായി കണ്ടു പിടിക്കണം. അവ വാടക കൊടുത്ത് ഏറ്റെടുക്കേണ്ടി വരും, വിട്ടു നല്‍കാന്‍ ഉടമസ്ഥര്‍ തീരുമാനിച്ചാല്‍ പ്രത്യേക അധികാരങ്ങള്‍ ഉപയോഗിക്കേണ്ടി വരും. പുറത്തു തള്ളുന്ന മാലിന്യങ്ങള്‍ ഈ സ്ഥലത്ത് എത്തിക്കാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കേണ്ടതായും വരും.

9 . കേടായ വാഹങ്ങള്‍, വൈറ്റ് ഗുഡ്‌സ്, ഇമാലിന്യങ്ങള്‍ ഒക്കെ നിര്‍മ്മിച്ച കമ്ബനികളോട് ഏറ്റെടുത്തു സംസ്‌കരിക്കാന്‍ പറയേണ്ടി വരും. ഇന്ത്യയിലെ നമ്ബര്‍ 1 ലക്ഷ്വറി കമ്‌ബോളം ആണെന്ന മാര്‍ക്കറ്റ് പവര്‍ ഉപയോഗിക്കണം, അല്ലെങ്കില്‍ സര്‍ക്കാര്‍ അധികാരങ്ങള്‍ ഉപയോഗിക്കണം.

10 . ശേഖരിച്ചു വച്ചിരിക്കുന്ന മാലിന്യങ്ങള്‍ സമയബന്ധിതമായി ട്രീറ്റ് ചെയ്യാന്‍ പദ്ധതി ഉണ്ടാക്കണം. പുതിയ കേന്ദ്രങ്ങള്‍ അതിന് വേണ്ടി ഉണ്ടാക്കേണ്ടി വരും. ജപ്പാനില്‍ മൂന്നു വര്‍ഷമാണ് സര്‍ക്കാര്‍ ഇതിന് സമയപരിധി തീരുമാനിച്ചത്, അതിന് വേണ്ട നൂറുശതമാനം ചിലവും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് മുനിസിപ്പാലിറ്റികള്‍ക്കു നല്‍കുകയായിരുന്നു. ഇക്കാര്യങ്ങളില്‍ ഒക്കെ വലിയ ചിലവുണ്ടാകും. ജപ്പാനിലെ സുനാമിക്ക് ശേഷം ഖരമാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ ചിലവ് മാത്രം ഒരു ലക്ഷം കോടി രൂപ ആയിരുന്നു. കേരളത്തിന് ഇപ്പോള്‍ കേന്ദ്രത്തില്‍ നിന്നും കിട്ടിയിരിക്കുന്ന അഞ്ഞൂറ് കോടി രൂപ ഉപയോഗിച്ചാലും നമ്മുടെ മാലിന്യ നിര്‍മ്മാര്‍ജനം പോലും നന്നായി ചെയ്യാന്‍ പറ്റില്ല. ഇതിന് വിഭവങ്ങള്‍ കണ്ടെത്തണം.

11 . ദുരന്തകാലത്തെ മാലിന്യ നിര്‍മ്മാര്‍ജന രംഗത്ത് ലോകത്തിന് ഇപ്പോള്‍ പല നല്ല കേസ് സ്റ്റഡീസും ഉണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഒരു പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സാധാരണ മാലിന്യ സംസ്‌കരണത്തില്‍ പോലും അറിവുള്ള സാങ്കേതിക വിദഗ്ദ്ധര്‍ ഇല്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സഹായം തേടണം.

മുരളി തുമ്മാരുകുടി