തിരുവനന്തപുരം എറണാകുളം ദേശീയ പാതയിലെ ഗതാഗതവും പൂര്‍ണമായി നിരോധിച്ചു; കൊല്ലം ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

single-img
17 August 2018

തിരുവനന്തപുരം: അപ്പര്‍ കുട്ടനാട്ടില്‍ നിന്നും അനിയന്ത്രിതമായ അളവില്‍ വെള്ളമെത്തിയതോടെ കൊല്ലം തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ രാവിലെ 11 മണിയോടെ തുറന്നു. മുന്‍കരുതലിന്റെ ഭാഗമായി 11 മണിമുതല്‍ തിരുവനന്തപുരം എറണാകുളം ദേശീയ പാതയിലെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. തിരുവനന്തപുരത്ത് നിന്നും വരുന്ന വാഹനങ്ങളെ കൊല്ലം ജില്ലയുടെ അതിര്‍ത്തിയില്‍ വച്ച് പൊലീസ് തടയുകയാണ്. ആളുകള്‍ ഈ പാത വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

അതിനിടെ തെന്മല അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, കളമശേരി അപ്പോളോ ടയേഴ്‌സിനു മുന്‍പില്‍ കൊച്ചി സേലം ദേശീയപാതയില്‍ എല്ലാ വാഹനങ്ങളും തടഞ്ഞിട്ടിരിക്കുന്നു.

മുന്‍പോട്ടുള്ള റോഡില്‍ വെള്ളം കയറി അതിഗുരുതരാവസ്ഥ. കൊച്ചിയും വടക്കന്‍ കേരളവുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയാണിപ്പോള്‍. പറവൂര്‍ വഴി പടിഞ്ഞാറന്‍ മേഖലയിലൂടെയും പെരുമ്പാവൂര്‍, കാലടി വഴി കിഴക്ക് എംസി റോഡിലൂടെയും വടക്കന്‍ ജില്ലകളിലേക്കു പോകാനാവാത്ത സ്ഥിതിയാണ്.

എറണാകുളത്തേക്കു തൃശൂരില്‍നിന്നുമുള്ള ദേശീയ പാത പൂര്‍ണ്ണമായും അടച്ചു. കേരളം നടുക്കുവച്ച് രണ്ടായി മുറിഞ്ഞ അവസ്ഥയാണ്. ഇടമലയാറില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 169 മീറ്ററിനെക്കാള്‍ അല്‍പം താഴ്ന്നതോടെ അണക്കെട്ടില്‍നിന്നു പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് 1200 ഘനമീറ്റര്‍ ആയി കുറച്ചു.

ഇപ്പോള്‍ ജലനിരപ്പ് 168.96 മീറ്ററാണ്. 36 മീറ്റര്‍ വരെ ഉയര്‍ന്ന ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ ജലവിതാനം 34.70 ആയി കുറഞ്ഞു. പെരിയാറില്‍ ജലനിരപ്പ് അല്‍പം താഴ്ന്നു എന്നു സൂചനയുണ്ടെങ്കിലും പ്രളയദുരിതത്തിന് ഒട്ടും കുറവില്ല. വാഹനങ്ങള്‍ ഒന്നും ആലുവ വഴി ഓടുന്നില്ല. ജില്ലയിലെ ചിലയിടങ്ങളില്‍ രാവിലെ വെയില്‍ തെളിഞ്ഞിട്ടുണ്ട്.

ആലുവ നഗരത്തില്‍ പ്രളയസ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. ആരും പുറത്തില്ല. ടൗണ്‍ ശൂന്യം. ആളുകള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്ര ആവശ്യപ്പെട്ടിട്ടും രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ എത്തുന്നില്ലെന്നു വ്യാപക പരാതിയുണ്ട്.

പെരുമ്പാവൂര്‍, മൂവാറ്റുപുഴ മേഖലകളില്‍ ഭക്ഷ്യക്ഷാമം രൂക്ഷം. അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങി അവശ്യവസ്തുക്കള്‍ ലഭ്യമാകുന്നില്ല. കാലടി മേഖലകളിലെ റൈസ് മില്ലുകളില്‍ വെള്ളം കയറി പ്രവര്‍ത്തനം നിലച്ചു. കടകള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്.