‘ഭക്ഷണമില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ജീവന്‍ രക്ഷിക്കൂ; ആശുപത്രിയില്‍ നിന്ന് നഴ്‌സിന്റെ സഹായാഭ്യര്‍ഥന
https://m.facebook.com/remyaraghavan.remyarenuka
തങ്ങള്‍ നേരിടുന്ന അപായകരമായ സാഹചര്യം വിശദീകരിച്ച് പത്തനംതിട്ട കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്‌സിന്റെ ഫേസ്ബുക്ക് ലൈവ്. രമ്യ രാഘവന്‍ എന്ന നഴ്‌സാണ് കനത്ത മഴയില്‍ ഒറ്റപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം ലൈവ് വീഡിയോയിലൂടെ വിശദീകരിച്ചത്. 250ഓളം ജീവനക്കാരും രോഗികളും അവര്‍ക്കൊപ്പമുള്ളവരും ആശുപത്രി കെട്ടിടങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും എമര്‍ജന്‍സി നമ്പരുകളിലൊന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും രമ്യ വിശദീകരിക്കുന്നു.
വീഡിയോയിലെ വാക്കുകൾ
‘ശക്തമായ മഴയാണ്. ഒന്നും ചെയ്യാൻ പറ്റുന്നില്ല. വിളിച്ചിട്ട് കിട്ടുന്നില്ല. എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കും അറിയില്ല. ഹോസ്‌പിറ്റലിന്റെ താഴത്തെ നില പൂർണമായും മുങ്ങിക്കൊണ്ടിരിക്കുകയാണ്. മുന്നിൽ പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങൾ വെള്ളത്തിൽ പൂർണമായും മുങ്ങി. പ്ലീസ് ഹെൽപ്. ഒരു ഹെൽപ് ലൈനിലും വിളിച്ചിട്ട് കിട്ടുന്നില്ല. എല്ലാ ലൈനുകളും തിരക്കിലാണ്. 250 ജീവനക്കാരുണ്ട് ഇവിടെ.
രോഗികളും അവർക്ക് ഒപ്പമുള്ളവരും ഉണ്ട്. രോഗികൾക്കടക്കം ഇന്നലെ സൂക്ഷിച്ച് വച്ച അത്യാവശ്യ ഭക്ഷണമേ ഉള്ളൂ. എങ്ങനെയെങ്കിലും ഞങ്ങളെ ഇവിടെ നിന്ന് രക്ഷിച്ചേ പറ്റൂ. മുത്തൂറ്റ് മെഡിക്കൽ സെന്റർ കോഴഞ്ചേരിയാണ് സ്ഥലം. രണ്ടാൾ പൊക്കത്തിൽ ഇപ്പോൾ വെള്ളമുണ്ട്. കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നുകൊണ്ടിരിക്കുകയാണ്. ഭക്ഷണമില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ജീവൻ രക്ഷിക്കൂ.’