ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

single-img
14 August 2018

ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിസഭാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. അധാർമികത ആരോപിച്ചു പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.

രാജിവെച്ച് 22 മാസത്തിനുശേഷമാണ് ജയരാജന്റെ തിരിച്ചുവരവ്. ഇതോടെ മന്ത്രിമാരുടെ എണ്ണം 20 ആവും. സത്യപ്രതിജ്ഞയ്ക്കുശേഷം ജയരാജന്‍കൂടി പങ്കെടുക്കുന്ന മന്ത്രിസഭായോഗമുണ്ട്. ഇതില്‍ വകുപ്പുകളുടെ പുനഃസംഘടന ഗവര്‍ണറെ അറിയിച്ച് വിജ്ഞാപനമാക്കും.

വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ അടുത്ത ബന്ധുവിന് ജോലി നൽകിയതിന്റെ പേരിൽ 2016 ഒക്ടോബർ 16നു രാജിവയ്ക്കേണ്ടിവന്ന ജയരാജൻ നേരത്തേ വഹിച്ചിരുന്ന വ്യവസായ– കായിക ക്ഷേമ വകുപ്പുകളോടെയാണു മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നത്. തെറ്റുചെയ്തുവെന്നു സിപിഎം കണ്ടെത്തിയതിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ ഒരാളെ വീണ്ടും തിരിച്ചെടുക്കുന്നതു ധാർമിതകയ്ക്കു നിരക്കുന്നതല്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എ.കെ.ശശീന്ദ്രൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് അതിനും മുൻപ് രാജിവച്ച ജയരാജന്റെ സത്യപ്രതിജ്ഞ. രണ്ടുപേർ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തു മന്ത്രിമാരാകുന്ന അപൂർവത പിണറായി മന്ത്രിസഭയ്ക്കു സ്വന്തമായി.