ഓഡിറ്റോറിയത്തിലെ സ്ത്രീകളുടെ ഡ്രസിങ് റൂമില്‍ ഒളിക്യാമറ വെച്ച യുവാവിനെ സ്ത്രീകള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

single-img
13 August 2018

തലയോലപ്പറമ്പില്‍ വിവാഹ സല്‍ക്കാര ചടങ്ങില്‍ സ്ത്രീകള്‍ വസ്ത്രംമാറുന്ന ദൃശ്യം മോബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ആലിപ്പറമ്പില്‍ അന്‍വര്‍ സാദത്താ(23)ണ് അറസ്റ്റിലായത്. ദൃശ്യമടങ്ങിയ ഫോണ്‍ പൊലീസ് കണ്ടെടുത്തു.

പോലീസ് പറയുന്നതിങ്ങനെ: പാലാംകടവ് റോഡിലുള്ള ഒരു കല്യാണമണ്ഡപത്തിലാണ് സംഭവം. വിവാഹത്തോടനുബന്ധിച്ചുള്ള പരിപാടി അവതരിപ്പിക്കാനെത്തിയ ഏഴുപേരുടെ സംഘത്തില്‍ പെട്ടയാളാണ് അന്‍വര്‍. ഇയാള്‍ ആദ്യം മുറിയില്‍കയറി ഡ്രസ് ചെയ്തിറങ്ങി.

തുടര്‍ന്ന് ഇതേമുറിയില്‍ ഭക്ഷണം വിളമ്പാനെത്തിയ സ്ത്രീകള്‍ വസ്ത്രം മാറാന്‍ കയറി. ഈസമയം ഒരുബാഗില്‍ മൊബൈല്‍ ക്യാമറ ഓണ്‍ചെയ്ത നിലയില്‍ ഉയര്‍ന്നുനില്‍ക്കുന്നത് ഇവരില്‍ ഒരുസ്ത്രീയുടെ ശ്രദ്ധയില്‍പെട്ടു. ഇതോടെ സ്ത്രീകള്‍ രോഷാകുലരായി.

എങ്കിലും വിവാഹം കഴിയുംവരെ കാത്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ മുറിയില്‍നിന്നു ലഭിച്ച ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയത്. സ്ത്രീകളുടെ പരാതിയെത്തുടര്‍ന്ന് അന്‍വര്‍ സാദത്തിന്റെ പേരില്‍ കേസെടുത്തു കോടതിയില്‍ ഹാജരാക്കി.