ട്വിറ്ററില്‍ വീമ്പിളക്കിയ മോദിയെ പൊളിച്ചടുക്കി മാധ്യമ പ്രവര്‍ത്തക

single-img
12 August 2018

ടൈംസ് ഓഫ് ഇന്ത്യയും എ.എന്‍.ഐയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വന്‍ വിവാദം. ഇമെയിലിലൂടെ മോദിയുമായി നടത്തിയ അഭിമുഖം എന്നു പറഞ്ഞാണ് ടൈംസ് ഓഫ് ഇന്ത്യയും എ.എന്‍.ഐയും മോദിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്.

എന്നാല്‍ ഇത് പി.ആര്‍ വര്‍ക്കാണെന്ന ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്നത്. പത്രത്തിന്റെ രണ്ടുപേജാണ് മോദിയുടെ അഭിമുഖത്തിനായി ടൈംസ് ഓഫ് ഇന്ത്യ മാറ്റിവെച്ചത്. അസം പൗരത്വ വിഷയത്തിലും റഫാല്‍ അഴിമതി ആരോപണത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നു മോദി അഭിമുഖത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ആള്‍ക്കൂട്ട കൊലപാതകം കടുത്ത കുറ്റകൃത്യമാണെന്നും, വിജയ് മല്യ, നീരവ് മോദി, ലളിത് മോദി തുടങ്ങിയവര്‍ കോടികള്‍ കടമെടുത്തു രാജ്യം വിടാന്‍ ഇടയായതു മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പോരായ്മയാണെന്നും, എന്‍ഡിഎ മുമ്പു നേടിയ സീറ്റുകളുടെ റെക്കോര്‍ഡ് തകര്‍ത്ത് 2019ല്‍ ഗംഭീരവിജയം കൈപ്പിടിയിലൊതുക്കുമെന്നും മോദി അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഇതോടെ ഈ അഭിമുഖം മോദിക്കുവേണ്ടിയുള്ള പി.ആര്‍ വര്‍ക്കാണെന്ന വിമര്‍ശനങ്ങള്‍ വലിയതോതില്‍ ഉയര്‍ന്നു. ഇതിനിടയിലാണ് മോദിയുടെ ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ‘ ജി.എസ്.ടി, എന്‍.ആര്‍.സി, തൊഴിലവസരങ്ങള്‍, സമ്പദ് വ്യവസ്ഥ, സ്ത്രീ ശാക്തീകരണം, ജമ്മു കശ്മീരിലെ വിഷയം, സംവരണത്തിന്റെ ആവശ്യത എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ച എ.എന്‍.ഐയുമായുള്ള ഇന്റര്‍വ്യൂ പങ്കുവെക്കുന്നു’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

ഇതിന് ദ ട്രൈബ്യൂണ്‍ ഡെപ്യൂട്ടി എഡിറ്റര്‍ സ്മിത ശര്‍മ്മ നല്‍കിയ മറുപടി ഇതായിരുന്നു ‘എല്ലാ ആദരവോടെയും പറയട്ടെ സര്‍, രണ്ട് അഭിമുഖത്തിലും നിങ്ങള്‍ സംസാരിച്ചതല്ല, ഉത്തരങ്ങള്‍ എഴുതി നല്‍കിയതാണ്. പ്രാദേശിക, വിദേശ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുന്‍കൂട്ടി തയ്യാറാക്കാത്ത, ഫില്‍ട്ടര്‍ ചെയ്യാത്ത ചോദ്യങ്ങളോട് പ്രതികരിച്ച് നിങ്ങള്‍ മറുപടി ‘പറയുന്നത്’ കേള്‍ക്കാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. നന്ദി’.

സ്മിത ശര്‍മ്മയ്ക്ക് പുറമെ നിരവധി മാധ്യമ പ്രവര്‍ത്തകരും അഭിമുഖത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ‘മോദി രണ്ട് പെയ്ഡ് ഇന്റര്‍വ്യൂകള്‍ നല്‍കിയിരിക്കുകയാണ്. ഒന്ന് എ.എന്‍.ഐയ്ക്കും മറ്റൊന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്കും. രണ്ടും പി.ആര്‍ കളിയാണ്. വലിയ പി.ആര്‍ പരാജയങ്ങളും’ എന്നാണ് അഭിമുഖത്തെ വിമര്‍ശിച്ചുള്ള മറ്റൊരു ട്വീറ്റ്.

അധികാരത്തിലെത്തി നാലുവര്‍ഷത്തിനിടെ പ്രധാനമന്ത്രി ഒരിക്കല്‍പ്പോലും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയോ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നേരിട്ട് പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് സോഷ്യല്‍ മീഡിയയെയും മാധ്യമ പ്രവര്‍ത്തകരെയും ചൊടിപ്പിച്ചത്.