ലോട്ടറി നറുക്കെടുപ്പും ‘ലൈവാകുന്നു’; സംപ്രേഷണാവകാശം കൈരളിക്ക് നല്‍കിയതിനെ ചൊല്ലി വിവാദം

single-img
9 August 2018

ലോട്ടറി നറുക്കെടുപ്പ് ലൈവായി സംപ്രേഷണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം 17 ന് ലോട്ടറി വകുപ്പിന്റെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. ശീതീകരിച്ച സ്റ്റുഡിയോയിലായിരിക്കും ഇനി മുതല്‍ നറുക്കെടുപ്പ് നടത്തുന്നത്. ഇതോടെ ലൈവായി തന്നെ റിസള്‍ട്ട് അറിയാന്‍ സാധിക്കും. കൈരളി ചാനലാണ് ഫലം ലൈവായി ജനങ്ങളിലെത്തിക്കുക.

വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന 365 നറുക്കെടുപ്പുകളാണ് ചിങ്ങം ഒന്നു മുതല്‍ ഗോര്‍ഖി ഭവനിലെ വാടകയ്‌ക്കെടുത്ത സ്റ്റുഡിയോയിലേക്കു മാറ്റുന്നത്. മൂന്നു ക്യാമറകള്‍ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ നേരിട്ട് ചാനല്‍ സ്റ്റുഡിയോയില്‍ എത്തിച്ചു തല്‍സമയം സംപ്രേഷണം ചെയ്യാനാണു തീരുമാനം.

രണ്ട് പുതിയ നറുക്കെടുപ്പ് യന്ത്രങ്ങളും നവീകരണ പദ്ധതിയുടെ ഭാഗമായി എത്തിച്ചിട്ടുണ്ട്. മുന്‍പ് ഉപയോഗിച്ചിരുന്ന കറങ്ങുന്ന യന്ത്രം ഉപേക്ഷിക്കും. പുതിയ യന്ത്രത്തിനും സ്റ്റുഡിയോയ്ക്കുമായി ഒന്നേ മുക്കാല്‍ കോടി രൂപയാണു സര്‍ക്കാര്‍ ചെലവിടുന്നത്. വര്‍ഷങ്ങളായി ശ്രീചിത്ര പൂവര്‍ ഹോമിലാണു കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.

ഉച്ചയ്ക്കു രണ്ടരയ്ക്ക് ആരംഭിക്കുന്ന നറുക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നാലു മണിയാകും. നാലരയോടെ ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റിലും പിറ്റേന്നു പത്രങ്ങളിലും ഫലം പ്രസിദ്ധീകരിക്കും. പുതിയ മെഷീനില്‍ അര മണിക്കൂര്‍കൊണ്ടു നറുക്കെടുപ്പ് പൂര്‍ത്തിയാക്കാം.

ഫലം തല്‍സമയം കാണുകയും ചെയ്യാം. ഇപ്പോഴുള്ള യന്ത്രത്തിന്റെ പരിമിതി കാരണം 10 സീരീസുകളിലാണ് ഇപ്പോള്‍ നറുക്കെടുപ്പ് നടത്താന്‍ കഴിയുക. ഇനി 12 സീരീസ് വരെ സാധ്യമാകും. സിഡിറ്റിന്റെ നേതൃത്വത്തിലാണു പരിഷ്‌കാരം നടപ്പാക്കുന്നത്.

അതേസമയം, നറുക്കെടുപ്പ് തല്‍സമയം ജനങ്ങളിലെത്തിക്കാനായി സര്‍ക്കാര്‍ പാര്‍ട്ടി ചാനലിനെ തന്നെ തിരഞ്ഞെടുത്തതിനെച്ചൊല്ലി മാധ്യമ മേഖലയില്‍ വിമര്‍ശനം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.