എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ തിരുവനന്തപുരം വരെ പോകേണ്ട കാര്യമില്ല

single-img
3 August 2018

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിലെ തെറ്റു തിരുത്താന്‍ തിരുവനന്തപുരം വരെ പോകേണ്ട കാര്യമില്ല. തെറ്റുണ്ടെങ്കില്‍ പഠിച്ച സ്‌കൂളില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് തിരിച്ചേല്‍പ്പിച്ചാല്‍ മതി. തെറ്റുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂള്‍ അധികൃതര്‍ ശേഖരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തിച്ച് അവിടെനിന്ന് പരീക്ഷാഭവനിലെത്തിച്ച് പുതിയ പ്രിന്റുകള്‍ സ്വീകരിച്ച് വിദ്യാലയങ്ങള്‍ മുഖേന കുട്ടികള്‍ക്ക് വിതരണം ചെയ്യും.

ജൂലായ് 20ന് പരീക്ഷാഭവന്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഈ നിര്‍ദേശമുള്ളത്. ലാമിനേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പ്രത്യേക ഫീസും ഈടാക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. നേരത്തെ മേയ് 30ന് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും കൃത്യമായി പാലിക്കാത്തതിനാലാണ് പുതിയ ഉത്തരവ് ഇറക്കിയത്.

മാര്‍ച്ചില്‍ നടന്ന പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ ഓഫീസുകള്‍ വഴി വിതരണം ചെയ്‌തെങ്കിലും പലതിലും പരീക്ഷാ സെക്രട്ടറിയുടെ ഒപ്പോ സീലോ ഇല്ലാതെയും പ്രിന്റ് തെളിയാതെയോ ആണുണ്ടായിരുന്നതെന്ന് പരാതിയുയര്‍ന്നിരുന്നു. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യരുതെന്നും അവ ജില്ലാ ഓഫീസുകള്‍ വഴി തിരിച്ചുനല്‍കി പുതിയവ വിതരണം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും നേരിട്ട് പരീക്ഷാ ഭവനിലെത്തുന്ന അവസ്ഥയാണിപ്പോള്‍. ഇതോടെയാണ് പുതിയ ഉത്തരവ് ഇറക്കിയത്.